തിരുവനന്തപുരം : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ പുതിയ ഭരണസമിതി നവംബര്‍ 12 ന് ചുമതലയേല്‍ക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‌കരന്‍. തദ്ദേശസ്ഥാപനങ്ങളുടെ കാലാവധി നവംബര്‍ 11 ന് അവസാനിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഭരണഘടനാനുസൃതമായി, നിശ്ചിത കാലാവധിയ്ക്ക് ഉള്ളില്‍ തന്നെ തെരഞ്ഞെടുപ്പ് നടത്തുമെന്ന് കമ്മീഷണര്‍ പറഞ്ഞു.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ കമ്മീഷന്‍ ആരോഗ്യവകുപ്പ് അധികൃതരുമായി ചര്‍ച്ച നടത്തി. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് വോട്ടെടുപ്പ് നടത്തുന്നതിന് പ്രശ്‌നമില്ല. എല്ലാ വശങ്ങളും പരിശോധിച്ച ശേഷമായിരിക്കും തീയതി നിശ്ചയിക്കുക. അതിനുമുമ്പ് വിപുലമായി ചര്‍ച്ച നടത്തും. രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, ചീഫ് സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി ഉള്‍പ്പെടെയുള്ളവരുമായും കൂടിയാലോചന നടത്തും.
പോളിങ് ബൂത്തുകളിൽ സാമൂഹ്യ അകലം പാലിച്ച് ക്യൂ നിർത്തും. പ്രചാരണത്തിന് പ്രോട്ടോകോൾ നിർബന്ധമാക്കും. പ്രചാരണത്തിന് മൂന്നുപേരിൽ കൂടുതൽ വീടുകളിൽ പോകാൻ പാടില്ലെന്ന് വ്യവസ്ഥ ചെയ്യും. പ്രചാരണത്തിലും വോട്ടിങ് സമയത്തും ഉൾപ്പെടെ സ്വീകരിക്കേണ്ട മാർഗനിർദേശം ആരോഗ്യവകുപ്പ് തയ്യാറാക്കും. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യ വകുപ്പുമായി ചേർന്ന് സജ്ജീകരിക്കും.
ഉദ്യോഗസ്ഥ പരിശീലനം ഈ മാസംതന്നെ ആരംഭിക്കുമെന്ന് കമീഷൻ വ്യക്തമാക്കി. മാസ്റ്റർ ട്രെയിനർമാർക്ക് ഓൺലൈൻ പരിശീലനം നൽകും. മറ്റ് ഉദ്യോഗസ്ഥർക്ക് പരിശീലനം ബ്ലോക്കു തലത്തിലായിരിക്കും. 30 പേരടങ്ങുന്ന ബാച്ചുകളായി നേരിട്ടായിരിക്കും പരിശീലനം. 150 കോടി രൂപയാണ് തെരഞ്ഞെടുപ്പ് ചെലവ് കണക്കാക്കിയിരുന്നത്. കോവിഡ് മാനദണ്ഡങ്ങൾകൂടി ഉറപ്പാക്കേണ്ടതിനാൽ ചെലവുയരും. 15 കോടി രൂപകൂടി കൂടുതൽ ആവശ്യപ്പെടുമെന്നും കമീഷൻ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates