തിരുവനന്തപുരം: തലസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ച ഒൻപത് പേരിൽ നാല് പേർക്ക് രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെ. എന്നാൽ നാല് പേരുടെയും ഉറവിടം അവ്യക്തമാണ്. രോഗ ബാധിതരായ ആലുവിള സ്വദേശിക്കും തുമ്പ സ്വദേശിക്കും യാത്രാ പശ്ചാത്തലമില്ല. സാഫല്യം കോംപ്ലക്സിൽ ജോലി ചെയ്തിരുന്ന അസം സ്വദേശിയും വഞ്ചിയൂരിലെ ലോട്ടറി വിൽപ്പനക്കാരനുമാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച മറ്റ് രണ്ട് പേർ.
ഉറവിടം അറിയാത്ത രോഗികളുടെ എണ്ണം ജില്ലയിൽ കൂടുന്ന പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളിലേക്ക് ജില്ലാ ഭരണകൂടം കടക്കും. ഇതിന്റെ ഭാഗമായി പാളയത്തെ ഷോപ്പിങ് കോംപ്ലക്സ് അടയ്ക്കും.
സംസ്ഥാനത്ത് ഇന്ന് 160 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പത്തനംതിട്ട ജില്ലയിൽ നിന്നും 27 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 24 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 18 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 16 പേർക്കും, തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശ്ശൂർ, കണ്ണൂർ ജില്ലകളിൽ നിന്നുള്ള 9 പേർക്ക് വീതവും ഇടുക്കി ജില്ലയിൽ നിന്നുള്ള 8 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 7 പേർക്കും, കാസർകോട് ജില്ലയിൽ നിന്നുള്ള 5 പേർക്കും, വയനാട് ജില്ലയിൽ നിന്നുള്ള ഒരാൾക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 106 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 40 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. ഏറ്റവുമധികം പേർ രോഗമുക്തി നേടിയ ദിനം കൂടിയാണിന്ന്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 202 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,78,099 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. 18,790 പേരെ നിരീക്ഷണത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നിരീക്ഷണത്തിലുള്ളവരിൽ 1,75,111 പേർ വീട്/ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 2988 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 403 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates