ബംഗളൂരു: കൊച്ചി ബ്യൂട്ടി പാർലർ വെടി വയ്പ്പ് കേസിൽ പ്രതിയായ രവി പൂജാരിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിൽ നിർണായകമായ ഒട്ടേറെ വിവരങ്ങൾ ഇയാൾ വെളിപ്പെടുത്തിയതായാണ് റിപ്പോർട്ടുകൾ.
കേസിൽ തനിക്ക് ബന്ധമുണ്ടെന്ന് ചോദ്യം ചെയ്യലിൽ രവി പൂജാരി സമ്മതിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നടി ലീന മരിയ പോളിനെതിരെ ക്വട്ടേഷൻ നൽകിയത് താനാണെന്നും പണം തട്ടുന്നതിന് വേണ്ടിയാണ് ഭീഷണിപ്പെടുത്തിയതെന്നും രവി പൂജാരി സമ്മതിച്ചു.
നടി ലീന മരിയ പോളും നിരവധി തട്ടിപ്പു കേസുകളിൽ പ്രതിയാണ്. നിലവിൽ സിബിഐ അന്വേഷിക്കുന്ന കേസുമായി ബന്ധപ്പെട്ട് അവർ ഒളിവിൽ കഴിയുകയാണ്. തട്ടിപ്പ് നടത്തുന്ന ഇത്തരം വ്യക്തികളെ കേന്ദ്രീകരിച്ചാണ് രവി പൂജാരിയുടെ ക്വട്ടേഷനും ഭീഷണികളുമെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
ക്രൈംബ്രാഞ്ച് മേധാവി ടോമിൻ ജെ തച്ചങ്കരിയാണ് പൂജാരിയെ ചോദ്യം ചെയ്തത്. ബംഗളൂരുവിൽ വച്ചായിരുന്നു ചോദ്യം ചെയ്യൽ. കർണാടക പൊലീസും ഇയാളെ ചോദ്യം ചെയ്യുന്നുണ്ട്. കർണാടക പൊലീസിന്റെ കസ്റ്റഡിയിലാണ് രവി പൂജാരി ഇപ്പോഴുള്ളത്.
സെനഗലിൽ ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ ഇന്ത്യയിലെത്തിക്കാൻ സാധിച്ചത് തന്നെ കർണാടക പൊലീസിന്റേയും കേന്ദ്ര ഏജൻസികളുടേയും നേട്ടമാണ്. സെനഗലിൽ ആഡംബര ജീവിതം നയിച്ച ഇയാളെ കഴിഞ്ഞ ദിവസമാണ് ഇന്ത്യയിലെത്തിച്ചത്.
രവി പൂജാരിയെ കസ്റ്റഡിയിൽ വാങ്ങി കേരളത്തിലെത്തിക്കും. ഇതിന്റെ ഭാഗമായാണ് ടോമിൻ ജെ തച്ചങ്കരി ബംഗളൂരുവിൽ എത്തിയത്. അടുത്ത ദിവസം തന്നെ കോടതിയെ സമീപിച്ച് ഇയാളെ കേരളത്തിലെത്തിച്ച് വീണ്ടും വിശദമായി ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ച് ആലോചിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates