തിരുവനന്തപുരം : ഗതാഗത നിയമ ലംഘകരെ ഇനി വഴിയിൽ ഓടിച്ചിട്ട് പിടിക്കില്ല. പകരം അത്യാധുനിക മാർഗങ്ങളിലൂടെ നിയമലംഘകരെ കണ്ടെത്തി പൂട്ടാനുള്ള ഒരുക്കത്തിലാണ് മോട്ടോർ വാഹന വകുപ്പ് . റോഡിലെ ഗതാഗത ലംഘനങ്ങളും കണ്ടെത്താൻ അത്യാധുനിക ഇന്റർസെപ്റ്റർ വാഹനങ്ങൾ മോട്ടോർ വാഹന വകുപ്പ് നിരത്തിലിറക്കുന്നു.
മൂന്ന് ആഴ്ച്ചയ്ക്കകം 17 ഇന്റർസെപ്റ്റർ വാഹനങ്ങള്‍ നിരത്തുകളിലെത്തുമെന്നാണ് ഗതാഗത വകുപ്പ് അറിയിക്കുന്നത്. ഏകദേശം 25 ലക്ഷം രൂപ മുടക്കിയാണ് അത്യാധുനിക ഇന്റർസെപ്റ്ററുകൾ നിർമിക്കുന്നത്. എല്ലാ വാഹനങ്ങളും കൈകാണിച്ച് നിർത്താതെ ക്യാമറ വഴി നിയമലംഘനം കണ്ടെത്തുന്ന വാഹനങ്ങൾ മാത്രം പരിശോധിക്കാനാണ് ഇന്റർസെപ്റ്റർ.
ആൽക്കോമീറ്റർ ഉൾപ്പെടെയുള്ള സൗകര്യങ്ങളും വാഹനത്തിൽ ഉണ്ടാകും. മദ്യപിച്ച് വാഹനമോടിച്ച് പടിക്കപ്പെട്ടാൻ അപ്പോൾ തന്നെ രക്തത്തിന്റെ മദ്യത്തിന്റെ അളവും ആളുടെ പടവും അടക്കം പ്രിന്റായി ഉദ്യോഗസ്ഥരുടെ കൈയിലെത്തും. ഇതു തെളിവായി കോടതിയിൽ പിന്നീട് ഉപയോഗിക്കുകയും ചെയ്യാം.
കൂടാതെ ഒന്നര കിലോമീറ്റർ വരെ ദൂര പരിധിയുള്ള റഡാർ, 180 ഡിഗ്രി വൈഡ് ആംഗിൾ വിഡിയോ ക്യാമറ, ഹെഡ്‌ലൈറ്റിന്റെ പ്രകാശ തീവ്രത അളക്കുന്ന ലക്സ് മീറ്റർ തുടങ്ങിയവയും വാഹനത്തിലുണ്ടാകും. ഇന്റർസെപ്റ്ററിലൂടെ നിയമലംഘനം ബോധ്യപ്പെട്ടാൽ, ആവശ്യപ്പെട്ടിട്ടും നിർത്താതെ പോകുന്ന വാഹനങ്ങളെ കരിമ്പട്ടികയിൽ പെടുത്തും. സേഫ് കേരള പദ്ധതിയുടെ ഭാഗമായാണ് ഇന്റർസെപ്റ്റർ വാങ്ങുന്നതെന്നാണ് ഗതാഗത വകുപ്പ് അറിയിച്ചിട്ടുള്ളത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates