തൊടുപുഴ : പാലായിൽ വഞ്ചിച്ചത് ജോസ് കെ മാണി തന്നെയാണെന്ന് പി ജെ ജോസഫ്. ചിഹ്നവും പിന്തുണയും വേണ്ടെന്ന് പറഞ്ഞ് തന്നെ കൂവി പുറത്താക്കി. ചിഹ്നം കൊടുത്തില്ലെന്നു പറയുന്നത് തെറ്റാണ്. പാലാ ഉപതെരെഞ്ഞെടുപ്പിൽ ചിഹ്നം മാണി സാർ എന്നു പറഞ്ഞത് ജോസ് കെ മാണിയാണ്. ധാർമികതയ്ക്കാണ് ജോസ് കെ മാണി മുൻഗണന നൽകുന്നതെങ്കിൽ യുഡിഎഫിൽ നിന്നുകൊണ്ട് ജയിച്ച എല്ലാ സ്ഥാനങ്ങളും രാജിവയ്ക്കണമെന്നും പി ജെ ജോസഫ് ആവശ്യപ്പെട്ടു.
രാജ്യസഭാ സീറ്റ് മാത്രം രാജിവച്ചതുകൊണ്ട് കാര്യമില്ല. ധാർമികതയുണ്ടെങ്കിൽ യുഡിഎഫിനൊപ്പം ചേർന്ന് നേടിയ എംഎൽഎ, എം പി സ്ഥാനങ്ങൾ ഉൾപ്പെടെ ജോസ് കെ മാണി വിഭാഗം രാജിവയ്ക്കണം. ജോസ് വിഭാഗം യുഡിഎഫിൽ നിന്ന് സ്വയം പുറത്തുപോയതാണ്. ഇപ്പോൾ തനിക്കെതിരെ നടത്തുന്ന ആക്ഷേപങ്ങൾ വെറും വിലകുറഞ്ഞവയാണെന്നും പി ജെ ജോസഫ് പറഞ്ഞു.
രാജ്യസഭാ സീറ്റിന് അവകാശം ഉന്നയിച്ചു എന്ന് പറഞ്ഞത് കള്ളം. താൻ ഒരിക്കലും മാണിസാറിനോട് സീറ്റ് ചോദിച്ചിട്ടില്ല. ജോസ് വിഭാഗം എത്തേണ്ടിടത്തുതന്നെ എത്തിപ്പെട്ടു എന്നും പി ജെ ജോസഫ് പറഞ്ഞു. മാണിസാറിനെ ബജറ്റ് അവതരിപ്പിക്കാൻ സമ്മതിക്കാതിരുന്നവരുടെ കൂട്ടത്തിലേക്കാണ് ജോസ് കെ മാണി പോവുന്നത്.
യുഡിഎഫ് നേതാക്കളെല്ലാം ആവശ്യപ്പെട്ടിട്ടും കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വിട്ടു നൽകാതെ ദാർഷ്ട്യത്തോടെ ജോസ് പെരുമാറുകയായിരുന്നു. തൊടുപുഴയിൽ കാണാമെന്ന ജോസ് കെ മാണിയുടെ വെല്ലുവിളി സ്വാഗതം ചെയ്യുന്നുവെന്നും പി ജെ ജോസഫ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates