കൊച്ചി: മലബാര്‍ സിമന്റ്‌സ് അഴിമതി കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. മലബാർ സിമന്റ്സ് അഴിമതി കേസുകള്‍ സിബിഐക്ക് വിടേണ്ടതില്ലെന്നും വിജിലന്‍സ് തന്നെ അന്വേഷണം തുടരട്ടെ എന്നും ഡിവിഷന്‍ ബെഞ്ച് വിധിച്ചു. സിബിഐ അന്വേഷണം വേണമെന്ന ആവശ്യം നേരത്തെ സിംഗിള്‍ ബഞ്ച് തള്ളിയിരുന്നു.
നിലവില്‍ വിജിലന്‍സ് അന്വേഷിക്കുന്ന കേസുകള്‍ കൂടി സിബിഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മരിച്ച ശശീന്ദ്രന്റെ അച്ഛന്‍ വേലായുധന്‍, ജോയ് കൈതാരം എന്നിവരാണ് ഹര്‍ജി സമര്‍പ്പിച്ചത്. ശശീന്ദ്രന്‍ കേസുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണത്തിനിടെ വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്താന്‍ കഴിയാതിരുന്ന 36 രേഖകള്‍ കണ്ടെത്തിയിരുന്നു. ഇതു ചൂണ്ടിക്കാട്ടിയാണ് മറ്റ് അഴിമതി കേസുകളും സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടത്. എന്നാല്‍ ഈ ഒറ്റക്കാരണംകൊണ്ട് കേസ് സിബിഐക്ക് കൈമാറാന്‍ കഴിയില്ല എന്ന് ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു.
മലബാര്‍ സിമന്റ്‌സ് അഴിമതി കേസുമായി ബന്ധപ്പെട്ട് വ്യവസായി വി.എം രാധാകൃഷ്ണനും മുന്‍ ഉദ്യോഗസ്ഥരും പ്രതികളായ കേസുകളാണ് ഇപ്പോള്‍ വിജിലന്‍സിന്റെ അന്വേഷണത്തിലുള്ളത്. ഈ കേസുകളിലെ അന്വേഷണം ഇഴയുന്നതിൽ കോടതി നേരത്തെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. മലബാർ സിമന്റ്സ് അഴിമതിയുമായി ബന്ധപ്പെട്ട് ഫയലുകൾ കാണാതായതും കോടതിയുടെ വിമർശനത്തിന് വഴിവെച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates