കൊച്ചി: മുഖ്യമന്ത്രിയുടേയും പൊലീസിന്റേയും ആരോപണങ്ങള്‍ കള്ളമാണെന്ന് പൊലീസ് മര്‍ദ്ദനത്തില്‍ പരുക്കേറ്റ ഉസ്മാന്‍. റോഡില്‍ വെച്ച് പൊലീസാണ് തന്നെ ആദ്യം മര്‍ദ്ദിച്ചതെന്നും കസ്റ്റഡിയില്‍ എടുത്തതിന് ശേഷവും ക്രൂരമായ മര്‍ദ്ദനമേല്‍ക്കേണ്ടിവന്നെന്നും ഉസ്മാന്‍ പറഞ്ഞു. ഉസ്മാനെ റിമാന്‍ഡ് ചെയ്തതിനാല്‍ ചികിത്സയില്‍ കഴിയുന്ന ഉസ്മാന്‍ ആശുപത്രി വിട്ടാല്‍ ഉടന്‍ ജയിലിലേക്ക് മാറ്റും. ഉസ്മാന് ജാമ്യം നല്‍കരുതെന്നും പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസമാണ് പൊലീസുകാര്‍ സഞ്ചരിച്ചിരുന്ന വാഹനം ബൈക്കില്‍ ഇടിച്ചത് ചോദ്യം ചെയ്തതിന് ഉസ്മാനെ പൊലീസ് മര്‍ദ്ദിച്ചത്. എന്നാല്‍ പൊലീസിനെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. എടത്തല റോഡില്‍വെച്ച് തന്നെ ആദ്യം മര്‍ദ്ദിച്ചതും പോലീസുകാരാണെന്നും മുഖ്യമന്ത്രി പറഞ്ഞത് തെറ്റാണെന്നും ഉസ്മാന്‍ പറഞ്ഞു. കുഞ്ചാട്ടുകര കവലയില്‍ റോഡരികില്‍ ടൂവീലറിലിരുന്ന് സുഹൃത്തിനോട് സംസാരിക്കുകയായിരുന്ന തന്നെ ആദ്യം മര്‍ദിച്ചത് കാറിന്റെ ഡ്രൈവറാണെന്ന് ഉസ്മാന്‍. പിന്നീട് വാഹനത്തിലെ മറ്റുള്ളവരും ഇറങ്ങി വന്നു തന്നെ മര്‍ദിച്ചു.
തൊട്ടടുത്ത കച്ചവടക്കാര്‍ തടയാന്‍ ശ്രമിച്ചെങ്കിലും കാറിലെടുത്തിട്ട് പോലീസ് സ്‌റ്റേഷനിലെത്തിച്ചു. അതു വരെ തനിക്ക് പോലീസാണെന്നറിയില്ലായിരുന്നു സ്‌റ്റേഷന്റെ മുകള്‍ നിലയില്‍ എത്തിച്ച് ഒരാള്‍ തല കാലിനിടയില്‍ പിടിച്ച് കൊടുത്ത് ശേഷം മുട്ട് കയ്യിന് പുറത്തിന് മര്‍ദിച്ചു. അവിടെ വീണ രക്തം പിന്നീടെത്തിയ ഉന്നത ഉദ്യോഗസ്ഥന്‍ കണ്ടിരുന്നു. ശരീരത്തിന് അസഹ്യമായ വേദനയുണ്ടെന്നും ഒരു കണ്ണിന് കാഴ്ച ശരിയായിട്ടില്ലെന്നും ഉസ്മാന്‍ പറഞ്ഞു. താന്‍ പേര് മാറ്റിയിട്ടില്ലെന്നും താന്‍ ഉള്‍പ്പെട്ടു എന്ന് പറയുന്ന കേസില്‍ പങ്കാളിയായിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു.
ഉസ്മാനെ മര്‍ദ്ദിച്ചതിന് നാല് പൊലീസുകാര്‍ക്കെതിരേ കേസ് എടുത്തിട്ടുണ്ടെങ്കിലും നടപടിയായില്ല. എടത്തല പൊലീസ് സ്‌റ്റേഷനിലെ എഎസ്‌ഐ പുഷ്പരാജ്, സിവില്‍ പൊലീസ് ഓഫിസര്‍മാരായ അഫ്‌സല്‍ ,ജമാല്‍ എന്നിവരും കണ്ടാലറിയുന്ന മറ്റൊരു പൊലീസുദ്യോഗസ്ഥനുമാണ് യുവാവിനെ മര്‍ദ്ദിച്ച കേസില്‍ പ്രതികളായത്. മര്‍ദിച്ചു, മുറിവേല്‍പ്പിച്ചു, അന്യായമായി തടങ്കലില്‍ വച്ചു എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates