Kerala

യുവതിയുടെ ചെവിക്കല്ല് അടിച്ചുപൊട്ടിച്ചു, യുവാവിന്റെ കൈ തിരിച്ചൊടിച്ചു; സജീവാനന്ദന്‍ കാത്തിരുന്നു പകവീട്ടിയതാണെന്ന് ആക്രമണത്തിന് ഇരയായവര്‍

പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകനായ സജീവാനന്ദന്‍ തങ്ങളെ ക്രൂരമായി മര്‍ദ്ദിച്ചുവെന്നാണ് ഇരുവരും മൊഴി നല്‍കിയിരിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

വയനാട്; വയനാട് അമ്പലവയലില്‍ സദാചാര ഗുണ്ടായിസത്തിന് ഇരയായ തമിഴ്‌നാട് സ്വദേശികളായ യുവതിയുടേയും യുവാവിന്റെയും മൊഴി അന്വേഷണ വിഭാഗം രേഖപ്പെടുത്തി. തമിഴ്‌നാട്ടില്‍ നേരിട്ട് എത്തിയാണ് അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തിയത്. പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകനായ സജീവാനന്ദന്‍ തങ്ങളെ ക്രൂരമായി മര്‍ദ്ദിച്ചുവെന്നാണ് ഇരുവരും മൊഴി നല്‍കിയിരിക്കുന്നത്. യുവതിയുടെ ചെവിക്കല്ല് അടിച്ചുപൊട്ടിച്ചുവെന്നും യുവാവിന്റെ കൈ തിരിച്ചൊടിച്ചെന്നും മൊഴിയില്‍ വ്യക്തമാക്കുന്നു. 

കൊയമ്പത്തൂര്‍ സ്വദേശിയായ യുവതിയെ പൊലീസ് കഴിഞ്ഞ ദിവസം ഫോണില്‍ ബന്ധപ്പെട്ടിരുന്നു. തുടര്‍ന്നാണ് നേരിട്ടെത്തി മൊഴി രേഖപ്പെടുത്തിയത്. ആദ്യദിവസം യുവതി പൊലീസിനെ കാണാന്‍ കൂട്ടാക്കിയില്ല. തമിഴ്‌നാട് പൊലീസിന്റെ സഹായത്തോടെ യുവതി താമസിക്കുന്ന സ്ഥലം കണ്ടെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. യുവതി പറഞ്ഞതനുസരിച്ച് മര്‍ദ്ദനമേറ്റ യുവാവിനെയും പൊലീസ് കണ്ടെത്തി മൊഴിയെടുക്കുകയായിരുന്നു. 

ഇരുവരും താമസിച്ചിരുന്ന ലോഡ്ജിലെ മുറിയിലെത്തി സജീവാനന്ദന്‍ ശല്യം ചെയ്യുകയായിരുന്നു. ഇതിനെ എതിര്‍ത്തതിന്റെ പകയിലാണ്. കാത്തുനിന്ന് അക്രമിച്ചെന്നാണ് ഇരുവരും നല്‍കിയ മൊഴി. തങ്ങള്‍ക്ക് ക്രൂരമായി മര്‍ദ്ദനമേറ്റെന്നും ഭയന്നിട്ടാണ് പരാതി നല്‍കാതെയിരുന്നതെന്നും ഇരുവരുടെയും മൊഴിയില്‍ പറയുന്നു. ഇരുവരുടെയും രഹസ്യ മൊഴി വിശദമായി രേഖപ്പെടുത്താന്‍ കോടതിയുടെ അനുവാദം തേടാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇതിനായി വൈകാതെ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

ആക്രമണ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് സംഭവം പുറത്തുവരുന്നത്. എന്നാല്‍ ദൃശ്യങ്ങളില്‍ കാണുന്ന യുവാവിനേയും യുവതിയേയും കണ്ടെത്താനായിരുന്നില്ല. വലിയ വാര്‍ത്തയായതോടെയാണ് യുവതിയെക്കുറിച്ചുള്ള വിവരം ലഭിക്കുന്നത്. എന്നാല്‍ പ്രതിയായ സജീവാനന്ദന്‍ ഇപ്പോഴും ഒളിവിലാണ്. ആക്രമണത്തിന് ഇരയായവര്‍ മൊഴി നല്‍കിയതോടെ സജീവാനന്ദന്റെ മേല്‍ കുരുക്ക് മുറുകുകയാണ്. അക്രമണത്തില്‍ പരിക്കേറ്റവരുടെ മൊഴി രേഖപ്പെടുത്താന്‍ കഴിയാതെയിരുന്നതിനാല്‍ പ്രതിക്കുമേല്‍ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. ഇരുവരുടെയും മൊഴിയില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഉള്ള സാഹചര്യത്തില്‍ ജാമ്യം ലഭിക്കാത്ത വകുപ്പുകള്‍കൂടി ചുമത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. സജീവാനന്ദന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കല്‍പറ്റ കോടതി തിങ്കളാഴ്ചയാണ് പരിഗണിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

51 കോടി പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ, ലോക ചാംപ്യന്മാരായ വനിതാ ടീമിന് കിട്ടുക 123 കോടി

അവഗണന, ഒടുവില്‍ പകരക്കാരിയായി ടീമില്‍; പൊൻതിളക്കമായി ഷഫാലി

ഓട്ടോയില്‍ കയറിയ സ്ത്രീയുടെ മുഖത്ത് പെപ്പര്‍ സ്പ്രേ അടിച്ച് മാല പൊട്ടിക്കാന്‍ ശ്രമം; രണ്ടു പേര്‍ അറസ്റ്റില്‍

'ഞാനല്ല അതു ബംഗാളിയാണ്'; ഒടുവില്‍ കുറ്റം സമ്മതിച്ച് പ്രതി, വാതില്‍ക്കല്‍ നിന്നും മാറാത്തതിന്റെ ദേഷ്യത്തില്‍ ചവിട്ടിയെന്ന് മൊഴി

ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ ദേവസ്വം പ്രസിഡന്റ് എന്‍ വാസുവിനെ ചോദ്യം ചെയ്ത് എസ്‌ഐടി

SCROLL FOR NEXT