കാഞ്ഞങ്ങാട്: ട്രെയിനിൽ ബോംബ് വെച്ചിട്ടുണ്ടെന്ന വ്യാജ സന്ദേശം നൽകി പൊലീസിനെയും സുരക്ഷാ സേനയെയും റെയിൽവേ യാത്രക്കാരെയും മുൾമുനയിൽ നിർത്തിയ യുവാവ് പിടിയിലായി. ബങ്കളം സ്വദേശി പി.വി. രതീഷ് (42) ആണ് ഹൊസ്ദുർഗ് പൊലീസിന്റെ പിടിയിലായത്.
ബുധനാഴ്ച രാത്രിയോടെയാണ് ഭീഷണി സന്ദേശം എമർജൻസി നമ്പറായ 112 വഴി എത്തിയത്. ഹൊസ്ദുർഗ്, കാസർകോട് പൊലീസ് സ്റ്റേഷനുകളിലേക്കും കാസർകോട് റെയിൽവേ പൊലീസിലേക്കുമാണ് സന്ദേശം കൈമാറിയത്. വിവരമറിഞ്ഞയുടൻ തന്നെ പൊലീസ് അന്വേഷണം ആരംഭിക്കുകയും സന്ദേശത്തിന്റെ ലൊക്കേഷൻ കാഞ്ഞങ്ങാട് ഭാഗത്താണെന്ന് തിരിച്ചറിയുകയും ചെയ്തു. തുടർന്ന് ലൊക്കേഷൻ മാവുങ്കാൽ ഭാഗത്തേക്ക് മാറിയതോടെ പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. കാഞ്ഞങ്ങാട് ഡിവൈഎസ്പി എംവി. അനിൽ കുമാർ, സിഐ കെ ദിനേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മാവുങ്കാൽ മേൽപ്പാലത്തിന് അടിയിൽ വെച്ചാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
ഭീഷണി സന്ദേശത്തെ തുടർന്ന് നേത്രാവതി എക്സ്പ്രസ്, മലബാർ എക്സ്പ്രസ്, പരശുറാം എക്സ്പ്രസ് തുടങ്ങിയ പ്രമുഖ ട്രെയിനുകളിൽ വിവിധ സ്റ്റേഷനുകളിൽ വെച്ച് ബോംബ് സ്ക്വാഡും പൊലീസും മിന്നൽ പരിശോധന നടത്തി. മണിക്കൂറുകൾ നീണ്ട പരിശോധനയ്ക്കൊടുവിൽ സംശയാസ്പദമായ സാഹചര്യത്തിൽ ഒന്നും കണ്ടെത്താനായില്ലെന്നും ഭീഷണി വ്യാജമാണെന്നും അധികൃതർ സ്ഥിരീകരിച്ചു. അതേസമയം, കസ്റ്റഡിയിലെടുത്ത പ്രതി വിചിത്രമായ വാദങ്ങളാണ് പൊലീസിന് മുന്നിൽ നിരത്തിയത്. ഝാർഖണ്ഡ് സ്വദേശികളായ രണ്ട് സ്ത്രീകൾ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിലേക്കുള്ള വഴി ചോദിച്ചെന്നും, അവരുടെ കൈവശം ബോംബ് ഉണ്ടെന്ന് സംശയം തോന്നിയതിനാലാണ് പൊലീസിനെ വിളിച്ചതെന്നുമാണ് രതീഷിന്റെ മൊഴി. ഇയാൾക്കെതിരെ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയതായി ഹൊസ്ദുർഗ് പൊലീസ് അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates