തൃശൂർ: തൃശൂർ പുത്തൂർ ചെറുകുന്ന് വട്ടുകുളത്ത് ജാനകി മുത്തശ്ശിയുടെ 112-ാം പിറന്നാൾ ആഘോഷം കുടുംബാംഗങ്ങൾക്കിടയിൽ സവിശേഷമായി. മക്കളും പേരക്കുട്ടികളും അവരുടെ മക്കളുമെല്ലാം ചേർന്ന് കേക്ക് മുറിച്ചാണ് മുത്തശ്ശിയുടെ ജന്മദിനം അവിസ്മരണീയമാക്കിയത്. അഞ്ചുതലമുറയെ കണ്ട മുത്തശ്ശിയാണ് ജാനകി.
തന്റെ 112-ാം വയസ്സിലും മക്കൾക്കും കൊച്ചുമക്കൾക്കുമൊപ്പം സന്തോഷത്തോടെ കഴിയുന്ന ജാനകി തൃശൂരിലെ ഏറ്റവും പ്രായംകൂടിയ വോട്ടർ കൂടിയാണ്. കർക്കടകത്തിലെ പുണർതം നാളിലാണ് ജാനകിയുടെ ജനനം. മണലൂരിൽ ജനിച്ചുവളർന്ന ജാനകി അക്കാലത്ത് ചകിരിത്തൊഴിലാളി സമരം ഉൾപ്പെടെയുള്ള പോരാട്ടങ്ങളിൽ സജീവമായി പങ്കെടുത്തിട്ടുണ്ട്. ഭർത്താവ് രാവുണ്ണി നേരത്തേ അന്തരിച്ചു. മകൻ സുബ്രഹ്മണ്യന്റെ വീട്ടിലാണ് ഇപ്പോൾ താമസം. സുബ്രഹ്മണ്യന്റെ മകൻ സുരഭിദാസും കുടുംബവും മുത്തശ്ശിക്കൊപ്പമുണ്ട്. മകൾ ഇന്ദിരയും ഇന്ദിരയുടെ മകൾ ശോഭനയും പേരക്കുട്ടികളുമെല്ലാം മുത്തശ്ശിയുടെ സ്നേഹത്തണലിൽ കഴിയുന്നു.
വോട്ടവകാശം ലഭിച്ചതുമുതൽ ഇന്നുവരെ ഒരു തെരഞ്ഞെടുപ്പിലും വോട്ടുരേഖപ്പെടുത്താൻ ജാനകി മുത്തശ്ശി വിട്ടുനിന്നിട്ടില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 111-ാം വയസ്സിൽ ബൂത്തിലെത്തി വോട്ട് ചെയ്തത് വലിയ വാർത്തയായിരുന്നു. ജനാധിപത്യ പ്രക്രിയയോടുള്ള ഈ നിശ്ചയദാർഢ്യത്തെ മുൻമന്ത്രി കെ. രാജനടക്കമുള്ള നേതാക്കൾ നേരത്തേ വീട്ടിലെത്തി ആദരിച്ചിരുന്നു. വയോജന ദിനത്തിൽ കലക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും മുത്തശ്ശിയെ സന്ദർശിച്ച് ആദരം അർപ്പിച്ചിരുന്നു. അഞ്ചുതലമുറയുടെ സ്നേഹത്തണലിൽ ജാനകി മുത്തശ്ശി തന്റെ പിറന്നാൾ ആഘോഷം ഏറെ സന്തോഷത്തോടെയാണ് പൂർത്തിയാക്കിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates