

പാലക്കാട്: സർവീസിൽ നിന്ന് വിരമിച്ചപ്പോൾ ലഭിച്ച ആനുകൂല്യങ്ങൾ കൊണ്ട് ആനക്കുട്ടിയെ വാങ്ങി വളർത്തി വാർത്തകളിൽ ഇടംനേടിയ ശ്രീകൃഷ്ണപുരം പെരുമാങ്ങോട് 'ശ്രീകൃഷ്ണ നിലയത്തിൽ' രാമകൃഷ്ണ ഗുപ്തൻ (88) അന്തരിച്ചു. വ്യാഴാഴ്ച പുലർച്ചെയായിരുന്നു നിര്യാണം. പഞ്ചായത്ത് വകുപ്പിൽ നിന്ന് സ്പെഷ്യൽ ഗ്രേഡ് സെക്രട്ടറിയായി വിരമിച്ച ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം.
ഗുപ്തന്റെയും വിരമിച്ച അധ്യാപികയായ ഭാര്യ പാറുക്കുട്ടിയമ്മയുടെയും ആനപ്രേമം നാട്ടിലുടനീളം പ്രശസ്തമാണ്. ഇരുവരും ചേർന്ന് സ്വന്ത മകനെപ്പോലെ വളർത്തിയ 'വിജയ്' എന്ന ആന ഇന്ന് ഉത്സവപ്പറമ്പുകളിലും എഴുന്നള്ളിപ്പുകളിലും തിളങ്ങുന്ന കൊമ്പനാണ്. 1996-ലാണ് ഗുപ്തൻ പഞ്ചായത്ത് വകുപ്പിൽ നിന്ന് വിരമിക്കുന്നത്. തുടർന്ന് ഒരു സുഹൃത്തിന്റെ പ്രചോദനത്താൽ ആനയെ സ്വന്തമാക്കുക എന്ന ആശയത്തിലേക്ക് എത്തുകയായിരുന്നു. അങ്ങനെ 2001-ൽ ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ നിന്ന് ചെന്നൈ വഴി അഞ്ച് വയസ്സുള്ള ആനക്കുട്ടിയെ ഇവർ ശ്രീകൃഷ്ണപുരത്തുള്ള വീട്ടിലേക്ക് കൊണ്ടുവന്നു.
"ഞങ്ങൾക്ക് നാല് മക്കളുണ്ട്, അഞ്ചാമത്തെ കുട്ടിയായാണ് ഞങ്ങൾ വിജയ്‌യെ വളർത്തിയത്" എന്നായിരുന്നു ആനയുമായുള്ള ആത്മബന്ധത്തെക്കുറിച്ച് ഗുപ്തൻ പറയാറുണ്ടായിരുന്നത്. വിരമിക്കൽ ആനുകൂല്യം മുഴുവൻ ഉപയോഗിച്ച് ഒരു ആനയെ വാങ്ങുകയെന്നത് എളുപ്പമുള്ള തീരുമാനമായിരുന്നില്ലെങ്കിലും, ലഭിച്ച അപൂർവ്വ അവസരം ഇരുവരും സന്തോഷത്തോടെ ഏറ്റെടുക്കുകയായിരുന്നു. ആനപ്രേമികളുടെ മനസ്സിൽ വേറിട്ട ഓർമ്മകൾ ബാക്കിയാക്കിയാണ് രാമകൃഷ്ണ ഗുപ്തന്റെ മടക്കം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates