തിരുവനന്തപുരം: ലൈഫ് മിഷന്‍ പദ്ധതിക്ക് റെഡ് ക്രെസന്റിന്റെ സഹായം സ്വീകരിച്ചത് കേന്ദ്രസർക്കാരിന്റെ അനുമതിയോടെ അല്ലെന്ന് ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നല്‍കിയ നോട്ടീസിന് മറുപടിയിലാണ് ചീഫ് സെക്രട്ടറി ഇക്കാര്യം അറിയിച്ചത്.
റെഡ് ക്രെസന്റിന്റെ 20 കോടി രൂപയാണ് ലൈഫ് മിഷൻ പദ്ധതിക്കായി സഹായം ലഭിച്ചത്. ഇതുമായി ബന്ധപ്പെട്ട കമ്മീഷന്‍ തട്ടിപ്പിന്റെ അന്വേഷണത്തിന്റെ ഭാഗമായാണ് ചീഫ് സെക്രട്ടറിയോട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിശദീകരണം തേടിയത്. ധാരണ ഒപ്പിട്ട യോഗത്തിന് മിനിട്സ് ഇല്ലെന്നും ചീഫ് സെക്രട്ടറി വിശദീകരിച്ചു.
2019 ജൂലൈ 11-ന് ലൈഫ് മിഷന്‍ സിഇഒയും റെഡ് ക്രെസന്റും തമ്മില്‍ ഒപ്പുവെച്ച കരാറിന്റെ പകര്‍പ്പ്, യോഗത്തിന്റെ മിനുട്ട്‌സ്, കരാര്‍ ഒപ്പിടാന്‍ സര്‍ക്കാര്‍ അനുമതി കൊടുത്തതിന്റെ രേഖ, വിദേശസഹായം ലഭ്യമാക്കാന്‍ കേന്ദ്ര അനുമതി തേടിയതിന്റെ രേഖകള്‍ എന്നിവയാണ് എൻഫോഴ്സ്മെന്റ് ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടത്.
വടക്കാഞ്ചേരിയിലെ തലപ്പള്ളി താലൂക്കില്‍ പെട്ട സ്ഥലത്ത് 140-ഓളം പാര്‍പ്പിട സമുച്ചയം നിര്‍മിക്കാനുള്ളതാണ് പദ്ധതി. ഫ്ളാറ്റ് സമുച്ചയത്തിന് സമീപത്ത് കുട്ടികള്‍ക്കും അമ്മമാര്‍ക്കുമുള്ള ആശുപത്രി പണിയുന്നതിനും കരാറുമുണ്ട്. ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് സ്വപ്നയും കൂട്ടരും നാലര കോടി രൂപ കമ്മീഷനായി കൈപ്പറ്റിയെന്നാണ് ആക്ഷേപം. എന്നാൽ പദ്ധതിയുമായി ബന്ധപ്പെട്ട് ഒമ്പതു കോടിയോളം കമ്മീഷൻ അടിച്ചുമാറ്റിയെന്നാണ് വി ഡി സതീശൻ നിയമസഭയിൽ ആരോപിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates