കൽപ്പറ്റ: തിരുനെല്ലി വനത്തിൽ ഗജവീരൻമാർ തമ്മിൽ ഏറ്റുമുട്ടിയതിനെ തുടർന്ന് 45 വയസ് പ്രായമുള്ള കൊമ്പൻ ചരിഞ്ഞു. തിരുനെല്ലി പഞ്ചായത്തിലെ ബേഗൂർ റേഞ്ചിൽ ഉൾപ്പെട്ട ആലത്തൂർ കാളിക്കൊല്ലി വനത്തിലാണ് കൊമ്പനാനകൾ ഏറ്റുമുട്ടിയത്. ശനിയാഴ്ച രാത്രിയാണ് ആനകൾ നേർക്കുനേർ വന്നത്.
ഈ പ്രദേശത്ത് കാവലുണ്ടായിരുന്ന വാച്ചർമാർ വനത്തിലുള്ളിൽ നിന്ന് ആനകൾ ഏറ്റുമുട്ടുന്ന ശബ്ദം കേട്ടിരുന്നു. ആനകളുടെ ശബ്ദം കേട്ട ഭാഗത്ത് ഇന്നലെ രാവിലെ പോയി നോക്കിയപ്പോഴാണ് ഒരു കൊമ്പനാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ശരീരത്തിൽ ആസകലം മുറിവുകൾ ഉണ്ടായിരുന്നു.
പരസ്പരം ഉണ്ടായ ഏറ്റുമുട്ടലിൽ ആന്തരിക അവയവങ്ങൾക്കേറ്റ ഗുരുതര പരിക്കാണു മരണ കാരണമെന്ന് വനം വകുപ്പ് അധികൃതർ പറഞ്ഞു. വനത്തിൽ തന്നെ കുഴിയെടുത്ത് ജഡം മറവു ചെയ്തു. ഒന്നര പതിറ്റാണ്ട് മുൻപ് ബേഗൂർ റേഞ്ചിൽ തന്നെ തെറ്റ് റോഡ് ജംക്‌ഷന് സമീപം രണ്ട് കൊമ്പൻമാർ ഏറ്റുമുട്ടുകയും ഒരു കൊമ്പൻ ചരിയുകയും ചെയ്ത സംഭവം ഉണ്ടായിട്ടുണ്ടെന്നും വനപാലകർ പറഞ്ഞു.
വെറ്ററിനറി ഡോക്ടറുടെ നേതൃത്വത്തിൽ ആനയുടെ ജഡം പോസ്റ്റ്മോർട്ടം നടത്തി. നോർത്ത് വയനാട് ഡിഎഫ്ഒ രമേഷ് ബിഷ്ണോയി, ബേഗൂർ റേഞ്ച് ഓഫീസർ വി രതീശൻ, ഡപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ എംവി ജയപ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates