കൊച്ചി; വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് രാജലക്ഷ്മി ഗർഭിണിയാവുന്നത്. എന്നാൽ പിറന്നുവീണ തന്റെ ഇരട്ടക്കുഞ്ഞുങ്ങളെ കാണാൻ പോലുമാകാതെ അവർ മടങ്ങി. കോവിഡ് ബാധിതയായി കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിനു പിന്നാലെയാണ് 28കാരി മരിച്ചത്. ഇടക്കൊച്ചി ഇന്ദിരാഗാന്ധി റോഡിൽ എഡി പുരം വീട്ടിൽ ഷിനോജിന്റെ ഭാര്യയാണ്.
14നാണു രാജലക്ഷ്മിയെ കോവിഡ് ബാധിച്ചതിനെ തുടർന്ന് കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 8 മാസം ഗർഭിണിയായിരുന്ന ഇവർക്ക് കടുത്ത ന്യുമോണിയയും പിടിപെട്ടിരുന്നു. തുടർന്ന് സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ഇവിടെവച്ചാണ് ഇരട്ടപെൺകുട്ടികൾക്ക് ജന്മം നൽകിയത്. അതിൽ ഒരാൾ കോവിഡ് സ്ഥിരീകരിച്ചിരുന്നു.
കഴിഞ്ഞ ദിവസം ന്യുമോണിയ കടുത്തതും വൃക്കയെ ബാധിച്ചതുമാണ് രാജലക്ഷ്മിയുടെ മരണകാരണം. കോവിഡ് നെഗറ്റീവായ കുഞ്ഞുങ്ങൾ സുരക്ഷിതരാണ്. വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ലക്ഷങ്ങൾ മുടക്കിയ ഐവിഎഫ് ചികിത്സയുടെ ഫലമായാണ് രാജലക്ഷ്മി ഗർഭം ധരിച്ചത്. എല്ലാ കാത്തിരിപ്പുകളും അവസാനിപ്പിച്ചാണ് തന്റെ കുഞ്ഞുങ്ങളെ ഒറ്റയ്ക്കാക്കി രാജലക്ഷ്മി വിടപറഞ്ഞത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates