കൊച്ചി: നടി ഷംന കാസിമിനെ തട്ടിക്കൊണ്ടുപോകാൻ, പിടിയിലായ പ്രതികൾ പദ്ധതിയിട്ടിരുന്നതായി ഐജി വിജയ് സാക്കറെ. ഷംന പരാതി നൽകിയതിനാൽ പ്രതികൾക്ക് പദ്ധതി നടപ്പിലാക്കാനായില്ലെന്നും ഐജി വ്യക്തമാക്കി. തട്ടിപ്പിന്റെ ആസൂത്രണം ഹാരിസും റഫീഖും ചേർന്നാണെന്ന നിഗമനത്തിലാണ് പൊലീസ്. സ്വർണക്കടത്ത് കെട്ടുകഥ മാത്രമാണെന്നും സൂചനയുണ്ട്. ഷംനയെ തട്ടിക്കൊണ്ടു പൊയി മോചന ദ്രവ്യം ആവശ്യപ്പെടുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യം.
കൊച്ചി ബ്ലാക്ക് മെയിൽ കേസിൽ ഷംനയുടെ മൊഴിയെടുക്കൽ പൂർത്തിയായി. ഹോം ക്വാറന്റൈനിൽ കഴിയുന്നതിനാൽ വീഡിയോ കോൺഫ്രൻസിങ് വഴിയാണ് വിവരങ്ങൾ പൊലീസ് ചോദിച്ചറിഞ്ഞത്. ഹൈദരാബാദിൽ നിന്ന് ഇന്നലെയെത്തി കൊച്ചി മരടിലെ വീട്ടിൽ ഹോം ക്വാറന്റൈനിൽ പ്രവേശിച്ചതിനാലാണ് ഷംന കാസിമിന്റെ മൊഴിയെടുപ്പ് വീഡിയോ കോൺഫ്രൻസിങ് വഴിയാക്കിയത്.
ഷംനയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിലും പെൺകുട്ടികളെ ചതിയിൽ വീഴ്ത്തിയ കേസിലും എട്ട് പ്രതികളാണ് ഇതുവരെ അറസ്റ്റിലായത്. എല്ലാത്തിന്റെയും ആസൂത്രണം ഇന്നലെ അറസ്റ്റിലായ ഹെയർ സ്റ്റൈലിസ്റ്റ് ഹാരിസും ഷംനയുടെ വരാനായി അഭിനയിച്ച റഫീഖും ചേർന്നാണ് എന്ന നിഗമനത്തിലാണ് പൊലീസ്.
ഷംന കാസിമിന്റെ നമ്പർ പ്രതികൾക്ക് നൽകിയത് സിനിമ മേഖലയിലെ ഒരു വ്യക്തിയാണ്. നടിയിൽ നിന്ന് പണം തട്ടുകയായിരുന്നു ഇവരുടെ ലക്ഷ്യം. സ്വർണക്കടത്ത് പ്രതികൾ കെട്ടിച്ചമച്ച കഥയാണെന്നും പൊലീസ് പറയുന്നു. 20ലേറെ പെൺകുട്ടികളെ ഇവർ ചതിയിൽ വീഴ്ത്തി. പ്രതികൾ തട്ടിയെടുത്ത ആഭരണങ്ങളടങ്ങിയ എട്ട് പവൻ സ്വർണം കണ്ടെടുത്തു.
അതേസമയം. ബ്ളാക്മെയിലിങ് കേസിൽ പൊലീസ് അന്വേഷണം തൃപ്തികരമെന്ന് നടി ഷംന കാസിം. വിവാഹത്തട്ടിപ്പുമായി എത്തിയവരുടെ യഥാർഥ ലക്ഷ്യം എന്താണെന്ന് അറിയില്ല. താനും കോടുംബവും ചതിക്കപ്പെട്ടുവെന്ന് മനസിലായപ്പോഴാണ് നിയമ സഹായം തേടിയത്. പ്രതികളുമായി തന്നെ ബന്ധപ്പെടുത്തി ചില മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് പിന്തിരിയണമെന്നും ഷംന ഫെയ്സ്ബുക്കിലൂടെ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates