കൊച്ചി: പാർക്കിംഗുമായി ബന്ധപ്പെട്ട തർക്കത്തേതുടർന്ന് സ്വകാര്യ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനെ തല്ലിയ യുവതിയെ അറസ്റ്റ് ചെയ്തു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി ആര്യ ബാലൻ (26) ആണ് അറസ്റ്റിലായത്. കളമശേരി കുസാറ്റ് അനന്യ കോളജ് ഹോസ്റ്റലിലെ മേട്രൻ ആണ് ആര്യ. ആലുവ പൊലീസ് സ്റ്റേഷനിലെത്തി ആര്യ കീഴടങ്ങുകയായിരുന്നു.
ഒക്ടോബർ ഒന്നാം തിയതി ഉണ്ടായ സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലടക്കം വൈറലായതിനെത്തുടർന്നാണ് പൊലീസ് കേസെടുത്തത്. സ്റ്റേഷനിൽ ഹാജരാകാൻ യുവതിയോടു പറഞ്ഞെങ്കിലും ആര്യ എത്താൻ വിസ്സമ്മതിച്ചതിനെത്തുടർന്ന് ഹോസ്റ്റലിലെത്തി അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. ഇതേത്തുടർന്ന് അഭിഭാഷകനൊപ്പം പൊലീസ് സ്റ്റേഷനിലേക്കെത്തുകയായിരുന്നു ആര്യ.
രോഗിക്ക് സഹായിയായി ആശുപത്രിയിലെത്തിയ ആര്യ വലിയ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലത്ത് തന്റെ സ്കൂട്ടർ പാർക്ക് ചെയ്തതിനാൽ സെക്യൂരിറ്റി ജീവനക്കാരൻ മാറ്റി വയ്പ്പിച്ചു. എന്നാൽ രോഗിയെ കണ്ട് മടങ്ങിവന്ന ആര്യ മറ്റ് വാഹനങ്ങൾക്കിടയിൽ പെട്ട തന്റെ സ്കൂട്ടർ എടുത്തുതരണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതനുസരിച്ച് സ്കൂട്ടർ പുറത്തെടുത്ത് നൽകിയപ്പോൾ സ്റ്റാൻഡ് ഉരഞ്ഞെന്ന് പറഞ്ഞ് പ്രകോപിതയായി മുഖത്തടിക്കുകയും അസഭ്യം പറയുകയുമായിരുന്നു. ആലപ്പുഴ മാവേലിക്കര സ്വദേശിയായ റിങ്കു (26)വിനെയാണ് ആര്യ മർദ്ദിച്ചത്.
സെഷൻ 323, 294 ബി, 506 (1) എന്നീ വകുപ്പുകൾ പ്രകാരമാണ് ആര്യക്കെതിരെ കേസെടുത്തിട്ടുള്ളത്. അകാരണമായി മർദിച്ചതിനും അസഭ്യം പറഞ്ഞതിനുമാണ് ഈ വകുപ്പുകൾ ചുമത്തിയിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates