തിരുവനന്തപുരം: ട്വിറ്റര്‍ അക്കൗണ്ടായ ജയ് അമ്പാടി (@jay_ambadi) പങ്കുവച്ച സംഭവം വലിയ ചർച്ചകൾക്കാണ് ഇപ്പോൾ വഴി തുറന്നിരിക്കുന്നത്. ഈ ട്വിറ്റർ പേജിൽ പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്റിന് പിന്നില്‍ മറഞ്ഞിരിക്കുന്ന നല്ല കലക്ടറെ തേടുകയാണ് സോഷ്യല്‍ മീഡിയ ഇപ്പോൾ.
കേരളത്തിലെ ഒരു ജില്ലയിലെ കലക്ടറേറ്റ് ജോലിക്കാരന്‍ സ്ട്രോക്ക് വന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. ഈ ജോലിക്കാരന്‍റെ കുടുംബത്തിലെ ഏക വരുമാനമുള്ള വ്യക്തി അദ്ദേഹമായിരുന്നു. ഇദ്ദേഹത്തിന്‍റെ പിതാവ് മുന്‍പ് തന്നെ വീഴ്ചയില്‍ കാലു വയ്യാതെ കിടപ്പിലാണ്. സ്ട്രോക്ക് വന്ന് ആശുപത്രിയിലായ കലക്ടറേറ്റ് ജീവനക്കാരന്‍റെ ആശുപത്രി ബിൽ ഏതാണ്ട് രണ്ട് ലക്ഷത്തോളമായി. അദ്ദേഹത്തിന്‍റെ കുടുംബത്തിന്‍റെ കൈയിലാണെങ്കില്‍ അത്രയും തുക ഇല്ലായിരുന്നു.
ഈ വിഷമ സന്ധിയില്‍ അദ്ദേഹത്തോടൊപ്പം ജോലി ചെയ്യുന്നവര്‍ പണം സമാഹരിച്ചു. അവര്‍ രണ്ട് ലക്ഷത്തോളം രൂപ സമാഹരിച്ച് ബില്ല് അടക്കുവാനായി ആശുപത്രിയില്‍ എത്തി. ആശുപത്രിയില്‍ നിന്ന് ഇവര്‍ക്ക് ലഭിച്ച മറുപടി മറ്റൊരു മറുപടിയാണ്. ബില്ലിലെ 1.5 ലക്ഷം രൂപ ജില്ല കലക്ടര്‍ എത്തി നേരിട്ട് അടച്ചിരിക്കുന്നു.
ഇതോടെ വാര്‍ത്ത കളക്ടറേറ്റിലെ ജീവനക്കാര്‍ക്കിടയില്‍ പരന്നു. ചെറിയ സഹായങ്ങള്‍ ചെയ്ത് വലിയ അവകാശവാദം ഉന്നയിക്കുന്ന കലക്ടര്‍മാരെ മാത്രം കണ്ട ജീവനക്കാര്‍ക്ക് ഒരു ജീവനക്കാരന്‍റെ ക്ഷേമത്തില്‍ ഇത്രയും താത്‌പര്യപ്പെട്ട കലക്ടര്‍ ഒരു പുതിയ വിശേഷമാണെന്നായിരുന്നു ജയ് അമ്പാടി ട്വിറ്ററില്‍ കുറിച്ചത്.
എന്തായാലും സ്വകാര്യതയെ കരുതി കലക്ടറുടെയോ ജീവനക്കാരുടെയോ വിവരം പുറത്തുവിടുന്നില്ലെന്ന് ജയ് പറയുന്നു. എന്നാല്‍ ആരാണ് എന്ന അന്വേഷണങ്ങള്‍ ഇദ്ദേഹത്തിന്‍റെ പോസ്റ്റിനടിയില്‍ സജീവമാണ്. ജില്ല എതാണെന്ന് പറഞ്ഞാല്‍ മതിയെന്നൊക്കെയാണ് ചോദ്യം. എന്തായാലും വലിയ നന്മ കാണിച്ച കലക്ടര്‍ക്കായുള്ള അന്വേഷണത്തിലാണ് സോഷ്യല്‍ മീഡിയ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates