ബീജിങ്: ടിബറ്റിനെ പിടിച്ചുകുലുക്കിയ ഭൂചലനത്തില്‍ 95 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ ഒരു മണിക്കൂറിനുള്ളില്‍ ടിബറ്റിനെ പിടിച്ചുകുലുക്കിയ ആറ് ഭൂചലനങ്ങളാണ് അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇതില്‍ വലുത്. ഇന്ത്യ, നേപ്പാള്‍, ഭൂട്ടാന്‍ എന്നിവിടങ്ങളിലെ പല പ്രദേശങ്ങളിലും ഇതിന്റെ പ്രകമ്പനം അനുഭവപ്പെട്ടു.
ചൈനയിലെ ടിബറ്റ് സ്വയംഭരണ മേഖലയിലെ സിഗാസെ നഗരത്തിലെ ഡിംഗ്രി കൗണ്ടിയില്‍ ചൊവ്വാഴ്ച രാവിലെയാണ് ഭൂചലനം അനുഭവപ്പെട്ടത്. 28.5 ഡിഗ്രി വടക്കന്‍ അക്ഷാംശത്തിലും 87.45 ഡിഗ്രി കിഴക്കന്‍ രേഖാംശത്തിലുമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ചൈന ഭൂകമ്പ നെറ്റ്വര്‍ക്ക് സെന്റര്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം 10 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പം ഉണ്ടായതെന്ന് സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു.
പ്രഭവകേന്ദ്രത്തിന് സമീപം നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നതായി ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹിയിലും ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും ബീഹാറിന്റെ തലസ്ഥാനമായ പട്‌നയിലും സംസ്ഥാനത്തിന്റെ വടക്കന്‍ ഭാഗത്തെ നിരവധി സ്ഥലങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. പശ്ചിമ ബംഗാളിലും അസം ഉള്‍പ്പെടെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഇതിന്റെ പ്രകമ്പനം ഉണ്ടായി.
നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവില്‍, ശക്തമായ ഭൂചലനത്തെത്തുടര്‍ന്ന് ഭയന്ന് താമസക്കാര്‍ വീടുകളില്‍ നിന്ന് പുറത്തേയ്ക്ക് ഓടി രക്ഷപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി പ്രകാരം, നേപ്പാള്‍-ടിബറ്റ് അതിര്‍ത്തിക്കടുത്തുള്ള സിസാങ്ങില്‍ രാവിലെ 6:35ന് ആണ് 7.1 തീവ്രതയുള്ള ആദ്യത്തെ ഭൂചലനം ഉണ്ടായത്. ഇത് ഗുരുതരമായ നാശനഷ്ടങ്ങള്‍ വരുത്താന്‍ സാധ്യതയുണ്ട്. ടിബറ്റിലെ രണ്ടാമത്തെ വലിയ നഗരമായ ഷിഗാറ്റ്സെ നഗരത്തില്‍ 6.8 തീവ്രതയില്‍ ഭൂചലനം ഉണ്ടായതായി ചൈനീസ് ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തി. സിസാങ് പ്രദേശത്ത് 4.7 ഉം 4.9 ഉം തീവ്രതയുള്ള രണ്ട് തുടര്‍ചലനങ്ങളാണ് അനുഭവപ്പെട്ടത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates