ന്യൂഡല്‍ഹി: ലോകത്തെ ദരിദ്ര ജനവിഭാഗങ്ങളില്‍ വലിയൊരു വിഭാഗവും ജീവിക്കുന്നത് തീരമേഖലയില്‍ എന്ന് പഠനം. ആഗോളതലത്തിലെ വരുമാനം കുറഞ്ഞ ജനവിഭാഗങ്ങള്‍ താമസിക്കുന്ന 46 ശതമാനം പ്രദേശവും തീരദേശ മേഖലകളിലാണ്. ഏഷ്യ, ആഫ്രിക്ക തുടങ്ങിയ മേഖലകളിലാണ് ഇത്തരം പ്രദേശങ്ങള്‍ കൂടുതലായുള്ളത് എന്നും ചൈനയിലെ സിചുവാന്‍ സര്‍വകലാശാല, ഓസ്ട്രേലിയയിലെ മോനാഷ് സര്‍വകലാശാല എന്നിവിടങ്ങളിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ലോകമെമ്പാടുമുള്ള തീരദേശ മേഖലയില്‍ നിന്നും 56 ശതമാനം ജനവാസ കേന്ദ്രങ്ങളും മാറ്റിസ്ഥാപിക്കപ്പെട്ടു. എന്നാല്‍ 26 ശതമാനം ഇപ്പോഴും തീരമേഖലയില്‍ തുടരുന്നു. 16 ശതമാനം കൂടുതല്‍ ഭീഷണി നേരിടുന്ന നിലയിലേക്ക് തള്ളപ്പെട്ടതായും പഠനം ചൂണ്ടിക്കാട്ടുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി കടല്‍ കയറ്റം ഉള്‍പ്പെടെയുള്ള ഭീഷണികള്‍ നേരിടുമ്പോള്‍ ഈ ജനവിഭാഗം വലിയ വെല്ലുവിളി നേരിടുകയാണ് എന്നും പഠനം പറയുന്നു. 1992 മുതല്‍ 2019 വരെയുള്ള കാലയളവിലെ പരിശോധനകള്‍ പ്രകാരമാണ് പുതിയ കണ്ടെത്തലുകള്‍. രാത്രികാല വെളിച്ചങ്ങളിലെ മാറ്റങ്ങളാണ് പഠനത്തിന് പ്രധാനമായും ആശ്രയിച്ചത്.
ലോക ജനസംഖ്യയുടെ നാല്‍പത് ശതമാനവും വസിക്കുന്നത് തീര പ്രദേശങ്ങളുടെ നൂറ് കിലോമീറ്റര്‍ വരുന്ന പ്രദേശത്താണ്. അതിനാല്‍ ഉഷ്ണമേഖല ചുഴലിക്കാറ്റുകള്‍, വെള്ളപ്പൊക്കം, സമുദ്ര നിരപ്പ് ഉയരല്‍ തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ ഇവരെ നേരിട്ട് ബാധിക്കുന്നു. ചൂട് കൂടുന്ന സാഹചര്യത്തില്‍ ഇത്തരം ദുരന്തങ്ങള്‍ വര്‍ധിക്കും എന്നും ഗവേഷകര്‍ മുന്നറയിപ്പ് നല്‍കുന്നു. ഇന്ത്യയിലെ ആന്ധ്ര പ്രദേശ്, ഗുജറാത്ത്, പുതുച്ചേരി പ്രദേശങ്ങള്‍ ഈ ഭീഷണി നേരിടുന്ന പ്രദേശങ്ങളില്‍ ഉള്‍പ്പെടുന്നവയാണ്.
ജീവിത സാഹചര്യങ്ങളുടെ പിന്നോക്കാവസ്ഥയാണ് ലോകത്തെ പ്രത്യേകിച്ച് ആഫ്രിക്കയിലും ഏഷ്യയിലെയും ജനവാസകേന്ദ്രങ്ങളെ അപകടകരമായ തീരദേശങ്ങളില്‍ തുടരാൻ നിര്‍ബന്ധിക്കുന്നത് എന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ഭൂഖണ്ഡം തിരിച്ചുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ഏഷ്യയില്‍ (17.4 ശതമാനം) ഇത്തരത്തുള്ള ജനങ്ങളുടെ വാസ കേന്ദ്രങ്ങളാണ്. തെക്കേ അമേരിക്ക (17.7 ശതമാനം) യൂറോപ്പ് (14.8 ശതമാനം), ഓഷ്യാനിയ (13.8 ശതമാനം), ആഫ്രിക്ക (12.4 ശതമാനം), വടക്കേ അമേരിക്ക (8.8 ശതമാനം) എന്നിവയാണ് തീരപ്രദേശങ്ങളിലേക്കുള്ള മനുഷ്യവാസ കേന്ദ്രങ്ങളുടെ തോത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates