പ്രതീകാത്മക ചിത്രം  എക്‌സ്
World

'2024 വൈആര്‍4' ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാന്‍ സാധ്യത; ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അപകടമേഖലയില്‍?

130 മുതല്‍ 300 അടി വരെ (40 മുതല്‍ 90 മീറ്റര്‍ വരെ) വീതി കണക്കാക്കുന്ന '2024 വൈആര്‍4', ജനസാന്ദ്രതയുള്ള പ്രദേശങ്ങളില്‍ പതിച്ചാല്‍ കാര്യമായ നാശമുണ്ടാക്കും

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: 2032 ഡിസംബറില്‍ ഭൂമിയുമായി കൂട്ടിയിടിക്കാന്‍ സാധ്യതയുള്ള ഛിന്നഗ്രഹമായ '2024 വൈആര്‍4'നെ കുറിച്ചുള്ള ആശങ്കകള്‍ പങ്കുവെച്ച് നാസ. ഏഴ് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാനുള്ള സാധ്യത 1.2 % ല്‍ നിന്ന് 2.3% ആയി വര്‍ധിച്ചതായി ഫെബ്രുവരി ഏഴിന് നാസ അറിയിച്ചിരുന്നു. എന്നാല്‍ അത് പിന്നീട് 2.6 ആയും ഇപ്പോഴത് 3.1 ശതമാനമായും വര്‍ധിച്ചിരിക്കുകയാണെന്നാണ് നാസയുടെ സെന്റര്‍ഫോര്‍ നിയര്‍ എര്‍ത്ത് ഒബ്ജക്ട് സ്റ്റഡീസിന്റെ വെബ്‌സൈറ്റില്‍ പറയുന്നത്. ഛിന്നഗ്രഹത്തെ ശാസ്ത്രജ്ഞര്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്.

130 മുതല്‍ 300 അടി വരെ (40 മുതല്‍ 90 മീറ്റര്‍ വരെ) വീതി കണക്കാക്കുന്ന '2024 വൈആര്‍4', ജനസാന്ദ്രതയുള്ള പ്രദേശങ്ങളില്‍ പതിച്ചാല്‍ കാര്യമായ നാശമുണ്ടാക്കും. നാസയുടെ റിപ്പോര്‍ട്ടില്‍ ഛിന്നഗ്രഹത്തിന്റെ പതിക്കാന്‍ സാധ്യതയുള്ള മേഖലകളില്‍ കിഴക്കന്‍ പസഫിക്, അറ്റ്‌ലാന്റിക് സമുദ്രം, ഇന്ത്യ ഉള്‍പ്പെടെയുള്ള തെക്കേ അമേരിക്ക, ആഫ്രിക്ക, ദക്ഷിണേഷ്യ തുടങ്ങിയ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്നുണ്ട്.

ടോറിനോ സ്‌കെയില്‍ എന്ന് വിളിക്കുന്ന അളവുകോല്‍ ഉപയോഗിച്ചാണ് ശാസ്ത്രജ്ഞര്‍ ഛിന്നഗ്രഹങ്ങളും വാല്‍നക്ഷത്രങ്ങളും ഭൂമിക്ക് സൃഷ്ടിക്കുന്ന ഭീഷണി തരം തിരിക്കുന്നത്. ഇതനുസരിച്ച് 10 ല്‍ മൂന്ന് ആണ് വൈആര്‍4 ഉയര്‍ത്തുന്ന ഭീഷണി. ജ്യോതിശാസ്ത്രപരമായി ഛിന്നഗ്രഹം പതിച്ചാലുണ്ടായേക്കാവുന്ന നാശനഷ്ടങ്ങള്‍ കണക്കിലെടുക്കുമ്പോള്‍. ഇതിന്റെ ആഘാതം 50 കിലോമീറ്റര്‍ ചുറ്റളവില്‍ നാശത്തിന് കാരണമാകും, ഒരു ആണവ സ്‌ഫോടനത്തിന് തുല്യമാകും ഇത്.

2032 ഡിസംബര്‍ 22 ന് ഉച്ചയ്ക്ക് 2:02 ജിഎംടി (ഇന്ത്യ' സമയം വൈകിട്ട് 7:32ന്) ന് ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കുമെന്നാണ് നാസയുടെ കണക്കുകൂട്ടലുകള്‍. ഛിന്നഗ്രഹത്തിന്റെ വലുപ്പം, വേഗത, ആഘാത സ്ഥാനം എന്നിവയെക്കുറിച്ച് കൃത്യമായി അറിയാന്‍ നാസയും മറ്റ് ബഹിരാകാശ ഏജന്‍സികളും ജെയിംസ് വെബ് ബഹിരാകാശ ദൂരദര്‍ശിനി ഉള്‍പ്പെടെയുള്ള നൂതന ദൂരദര്‍ശിനികള്‍ ഉപയോഗിച്ച് നിരീക്ഷണം നടത്തുകയാണ്.

നിലവിലെ പ്രവചനങ്ങള്‍ സൂചിപ്പിക്കുന്നത് ഛിന്നഗ്രഹത്തിന്റെ ആഘാത മേഖലയില്‍ ദക്ഷിണ അമേരിക്ക, ആഫ്രിക്ക, ദക്ഷിണേഷ്യ എന്നിവിടങ്ങളിലെ പ്രദേശങ്ങള്‍ ഉള്‍പ്പെടാം എന്നാണ്. പാകിസ്ഥാന്‍, ബംഗ്ലാദേശ്, ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളും അപകടമേഖലയിലാണ്. ഛിന്നഗ്രഹം പതിച്ചേക്കാവുന്ന കൃത്യമായ ആഘാത സ്ഥലം നിര്‍ണയിച്ചിട്ടില്ലെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതിന്റെ അടിസ്ഥാനത്തില്‍ മാറ്റങ്ങള്‍ അറിയിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തല്ലോട് തല്ല്, പിന്നെ എറിഞ്ഞു പറത്തി! ഗ്രീന്‍ഫീല്‍ഡില്‍ കിവികളെ തുരത്തി ഇന്ത്യ

വാളയാര്‍ ആള്‍ക്കൂട്ടക്കൊല; പ്രതികള്‍ക്ക് ജാമ്യം

ഫെബ്രുവരിയില്‍ വൈദ്യുതി ബില്‍ കുറയും; ഇന്ധന സര്‍ചാര്‍ജ് ഉണ്ടാവില്ല

കീപ്പറായും സ്ഥാനമില്ല, ​ഗ്ലൗ അണിഞ്ഞത് ഇഷാൻ! ലോകകപ്പ് ഇലവനിലെ സഞ്ജുവിന്റെ 'റോൾ' തുലാസിൽ?

വിവിധ ദേവസ്വം ബോർഡുകളിലെ 22 തസ്തികകളിൽ ഒഴിവുകൾ, അപേക്ഷിക്കാനുള്ള സമയപരിധി ഫെബ്രുവരി 20 വരെ നീട്ടി ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്

SCROLL FOR NEXT