വാഷിംഗ്ടണ്‍: ഇറാനുമായി യുദ്ധം തുടരുന്ന പശ്ചാത്തലത്തില്‍ അമേരിക്കന്‍ കോണ്‍ഗ്രസ് ഹിയറിങ്ങിനിടെ പ്രസിഡന്റ് ഡോണൾഡ് ട്രoപിന്റെ മാനസിക സ്ഥിരതയെക്കുറിച്ച് ഉയര്‍ന്ന ചോദ്യം വിവാദങ്ങള്‍ക്കിടയാക്കി. ചോദ്യത്തോടുള്ള യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിന്റെ പ്രതികരണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ക്യാപിറ്റോള്‍ ഹില്ലില്‍ നടന്ന ഹിയറിങ്ങിനിടെ ഡെമോക്രാറ്റിക് അംഗമായ സാറ ജേക്കബ്‌സാണ്, 'കമാന്‍ഡര്‍ ഇന്‍ ചീഫ്' ആയി തുടരാനുള്ള മാനസിക സ്ഥിരതയുള്ളവനാണോ ട്രംപ് എന്ന ചോദ്യമുന്നയിച്ചത്. ഇറാനുമായുള്ള യുദ്ധത്തിനിടെ ട്രംപ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വിവാദപരമായ പ്രസ്താവനകളുയര്‍ത്തിക്കാട്ടിയാണ് സാറ ചോദ്യങ്ങളുന്നയിച്ചത്.
ചോദ്യത്തിനു മറുപടി നല്‍കാതെ ഹെഗ്‌സെത്ത് ട്രംപിനെ പ്രതിരോധിക്കുകയായിരുന്നു. മുന്‍ പ്രസിഡന്റ് ജോ ബൈഡനെക്കുറിച്ച് ഇതേ ചോദ്യം കഴിഞ്ഞ നാല് വര്‍ഷം ചോദിച്ചിട്ടുണ്ടോ എന്നായിരുന്നു ഹെഗ്‌സെത്തിന്റെ മറുചോദ്യം. ഇതോടെ വാക്കേറ്റം രൂക്ഷമായി. ബൈഡന്‍ ഇപ്പോള്‍ പ്രസിഡന്റ് അല്ലെന്നും ട്രംപ് ഒരു വര്‍ഷത്തിലേറെയായി അധികാരത്തില്‍ തുടരുകയാണെന്നും സാറ പറഞ്ഞു.
മാര്‍പ്പാപ്പയ്‌ക്കെതിരായി ട്രംപ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ചിത്രം ഉയര്‍ത്തിക്കാട്ടി ഇത്തരം പോസ്റ്റുകള്‍കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്നും എങ്ങനെയാണ് ഇതിനെ ന്യായീകരിക്കുകയെന്നുമുള്ള സാറയുടെ ചോദ്യത്തിനു മറുപടിയില്ലായിരുന്നു ഹെഗ്‌സെത്തിന്. സൈനികര്‍ക്കു മുന്‍ഗണന നല്‍കുന്ന മികച്ച കമാന്‍ഡര്‍ ഇന്‍ ചീഫ് എന്നായിരുന്നു തുടര്‍ന്ന് ഹെഗ്‌സെത്ത് പ്രസിഡന്റ് ട്രംപിനെ വിശേഷിപ്പിച്ചത്. നമ്മുടെ സൈനികര്‍ സുരകക്ഷിതരായിരിക്കാന്‍ അവരുടെ കമാന്‍ഡര്‍ ഇന്‍ ചീഫിന്റെ മാനസികനില പ്രധാനമാണെന്നും സാറ മറുപടി പറഞ്ഞു.
ഇറാനെതിരെ മികച്ച വിജയംവരിക്കാന്‍ സൈന്യത്തിനായെന്ന് ഹെഗ്‌സെത്ത് പറഞ്ഞു. 'യുദ്ധത്തില്‍ 13 അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെടുകയും 380 ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വെടിനിര്‍ത്തലിനു ശേഷവും ഹോര്‍മുസിലൂടെയുള്ള 90 ശതമാനം ഗതാഗകവും നടക്കുന്നില്ല. ഇറാന്‍ ഇപ്പോഴും ശക്തരായി തുടരുകയാണ്. അവരുടെ പക്കല്‍ ആണവായുധങ്ങളുമുണ്ട്. യുദ്ധം അമേരിക്കന്‍ ജനതയ്ക്കുണ്ടാക്കുന്നത് ശതകോടിക്കണക്കിനു ഡോളറുകളുടെ നഷ്ടമാണ്. എന്നിട്ടും നിങ്ങള്‍ക്കിതൊരു വിജയമായിട്ടാണ് തോന്നുന്നതെങ്കില്‍ നിങ്ങളുടെ മാനസികനിലയെന്താണെന്നുകൂടെ ചോദ്യംചെയ്യപ്പെടേണ്ടിയിരിക്കുന്നു' എന്ന് സാറയും ശക്തമായി തിരിച്ചടിച്ചു.
ഇതിനിടെ, ഇറാന്‍ യുദ്ധം, ദേശീയ സുരക്ഷ, ട്രംപിന്റെ നേതൃത്വശൈലി എന്നിവയെക്കുറിച്ച് യുഎസ് കോണ്‍ഗ്രസില്‍ കടുത്ത ചര്‍ച്ച തുടരുകയാണ്. ഹെഗ്‌സെത്തിന്റെ മറുപടി സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ച് പുതിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates