വാഷിങ്ടൺ: ആഗസ്റ്റ് 31നകം രാജ്യം വിടണമെന്ന താലിബാൻറെ അന്ത്യശാസനം തള്ളി അമേരിക്ക. അഫ്ഗാനിസ്ഥാനിൽ നിന്ന് എല്ലാ അമേരിക്കക്കാരെയും ഒഴിപ്പിക്കാൻ ഈ സമയം മതിയാകില്ലെന്നാണ് വിലയിരുത്തൽ. ആഗസ്റ്റ് 31നകം ഒഴിപ്പിക്കൽ പൂർത്തിയാക്കിയില്ലെങ്കിൽ പ്രത്യാഘാതമുണ്ടാകുമെന്ന് താലിബാൻ മുന്നറിയിപ്പ്.
അഫ്ഗാനില്‍ നിന്നുള്ള അമേരിക്കയുടെ സേന പിന്മാറ്റത്തില്‍ 24 മണിക്കൂറിനകം പ്രസിഡൻറ് ജോ ബൈഡൻറെ അന്തിമതീരുമാനം പ്രഖ്യാപിക്കും. ഇന്നലെ മാത്രം 10,900 ആളുകളെ അഫ്ഗാനിൽ നിന്ന് തിരിച്ചെത്തിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു. നാട്ടിലെത്തണമെന്ന് ആഗ്രഹിക്കുന്ന എല്ലാ അമേരിക്കക്കാരേയും തിരിച്ചെത്തിക്കുമെന്നും ആരെയും കൈവിടില്ലെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി അറിയിച്ചു.
ആഗസ്റ്റ് 14ന് ശേഷം ഏകദേശം 48,000 പേരെയാണ് അഫ്ഗാനിൽ നിന്ന് അമേരിക്ക തിരിച്ചെത്തിച്ചത്. ഒഴിപ്പിക്കൽ പൂർത്തിയാക്കാനുള്ള തീയതി നീട്ടണമെന്ന ആവശ്യമാണ് യുകെ, ഫ്രാൻസ്, ജർമനി അടക്കമുള്ള ജി–7 രാജ്യങ്ങൾ മുൻപോട്ട് വെക്കുന്നത്. ഇന്ന് നടക്കുന്ന ജി–7 സമ്മേളനത്തിൽ രാജ്യങ്ങൾ ഇക്കാര്യം ചർച്ച ചെയ്യും. താലിബാനുമേൽ ഉപരോധം ഏർപ്പെടുത്തുന്നതും യോഗത്തിൽ ചർച്ചയാകും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates