വാഷിംഗ്ടൺ: ഹൃദ്രോഗിക്ക് പന്നിയുടെ ഹൃദയം മാറ്റിവച്ച് പുതുചരിത്രം കുറിച്ചിരിക്കുകയാണ് അമേരിക്കയിലെ മേരിലാൻഡ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ ഒരു സംഘം ഡോക്ടർമാർ. 57 കാരനായ ഡേവിഡ് ബെന്നറ്റ് എന്ന രോഗിയിലാണ് ഹൃദയം മാറ്റിവച്ചത്. ജനിതക മാറ്റം വരുത്തിയ പന്നിയുടെ ഹൃദയമാണ് ഇതിനായി ഉപയോഗിച്ചത്. ശസ്ത്രക്രിയയ്‌ക്ക് ശേഷം ബെനറ്റ് സുഖം പ്രാപിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.
തിങ്കളാഴ്‌ച്ചയാണ് ശസ്ത്രക്രിയ നടന്നത്. ഏഴ് മണിക്കൂർ നീണ്ട സങ്കീർണ്ണമായ ശസ്ത്രക്രിയക്കൊടുവിലാണ് പരീക്ഷണം വിജയിച്ചത്. ഇതോടെ ജനിതകമാറ്റം വരുത്തിയ മൃഗത്തിന്റെ ഹൃദയത്തിന് മനുഷ്യ ശരീരത്തിൽ ഉടനടി പ്രവർത്തിക്കാൻ കഴിയുമെന്ന് പരീക്ഷണം തെളിയിച്ചതായി അധികൃതർ പറഞ്ഞു. അടുത്ത കുറച്ച് ആഴ്‌ച്ചകൾ വളരെ നിർണ്ണായകമാണെന്നും ബെനറ്റന്റെ ആരോഗ്യം സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണെന്നും ഡോക്ടർമാർ പറഞ്ഞു. ഇതുവരെ ആരോഗ്യ പ്രശ്‌നങ്ങളൊന്നും തന്നെ ഇല്ലെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും അവർ വ്യക്തമാക്കി.
ബെനറ്റിനായി മനുഷ്യ ഹൃദയം ലഭിക്കാൻ ദിവസങ്ങളോളം കാത്തുനിന്നെങ്കിലും ലഭിച്ചില്ല. ഒന്നുകിൽ മരിക്കുക, അല്ലെങ്കിൽ ജനിതക മാറ്റം വരുത്തിയ പന്നിയുടെ ഹൃദയം ഉടൻ തന്നെ ട്രാൻസ്പ്ലാന്റ് ചെയ്യുക എന്ന വഴിമാത്രമെ മുന്നിലുണ്ടായിരുന്നുള്ളൂ എന്ന് അദ്ദേഹത്തിന്റെ മകൻ പറഞ്ഞു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates