ബെർലിൻ: പശ്ചിമ യൂറോപ്പിൽ വെള്ളപ്പൊക്ക കെടുതികൾ രൂക്ഷം. ജർമനി, ഓസ്ട്രിയ, ബെൽജിയം, നെതർലൻഡ്സ്, ലക്സംബർഗ്, സ്വിറ്റ്സർലൻഡ് രാജ്യങ്ങളിലാണ് വെള്ളപ്പൊക്കം നാശം വിതച്ചത്. നിരവധി നാശനഷ്ടങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ദുരന്തത്തിൽ 183 മരണങ്ങളാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്.
വെള്ളപ്പൊക്കത്തിൽ ജർമനിയിലാണ് കനത്ത നഷ്ടം സംഭവിച്ചിരിക്കുന്നത്. ജർമനിയിൽ 156 പേരുടെ മരണമാണ് രേഖപ്പെടുത്തിയത്. ദുരന്തത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ജർമൻ സംസ്ഥാനമായ റൈൻലാൻഡ്- പലാറ്റിനേറ്റിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങളുണ്ടായിരിക്കുന്നത്. 110 മരണങ്ങളാണ് റൈൻലാൻഡിൽ മാത്രം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇവിടെ മാത്രം 670ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി പേരെ കാണാതിട്ടുണ്ട്. മരണ സംഖ്യ ഇനിയും ഉയർന്നേക്കാം എന്ന് പൊലീസ് പറയുന്നു.
ഓസ്ട്രിയയിലും മഴക്കെടുതി ശക്തമാവുകയാണ്. ശക്തമായ മഴയിലും കാറ്റിലും പെട്ട് ഓസ്ട്രിയയിലെ പല പ്രദേശങ്ങളിലും നാശനഷ്ടങ്ങളുണ്ടായതായി ചാൻസിലർ സെബാസ്റ്റ്യൻ കുർസ് ട്വീറ്റ് ചെയ്തു. നെതർലൻഡ്സ്, ലക്സംബർഗ്, സ്വിറ്റ്സർലൻഡ് തുടങ്ങിയിടങ്ങളും ദുരന്തമുഖത്താണ്. ബെൽജിയത്തിൽ മാത്രം 20 പേർ മരണപ്പെട്ടതായാണ് വിവരം. പ്രദേശങ്ങളിൽ നിന്ന് ആയിരത്തോളം പേരെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. ദുരന്തബാധിത പ്രദേശങ്ങളിൽ സൈന്യം എത്തി രക്ഷാപ്രവർത്തനം തുടരുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates