ഹെൽസിങ്കി: രാഷ്ട്രീയത്തിൽ നിന്നും പിൻവാങ്ങുന്നതായി ഫിൻലാൻഡ് മുൻ പ്രധാനമന്ത്രി സന്ന മരീൻ. അതിന് മുന്നോടിയായി പാർലമെന്റ് അംഗത്വം രാജിവെക്കാൻ തീരുമാനിച്ചു. മാറ്റത്തിന് സമയമായെന്നാണ് രാഷ്ട്രീയത്തിൽ നിന്നുള്ള പിൻമാറ്റത്തെ കുറിച്ച് സന്ന പറഞ്ഞത്.
ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ടോണി ബ്ലെയർ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്ലോബൽ ചെയ്ഞ്ചിൽ ഉപദേഷ്ടാവായി സ്ഥാനം ഏറ്റെടുക്കുന്നതിനു വേണ്ടിയാണ് രാജി. 2019 ഡിസംബറിൽ 34-ാം വയസ്സിൽ ഫിൻലൻഡ് പ്രധാനമന്ത്രിയായ ചുമതലയേറ്റ സന്ന ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ വനിത പ്രധാനമന്ത്രിയെന്ന ബഹുമതി സ്വന്തമാക്കിയിരുന്നു.
''പുതിയ ചുമതല ഏറ്റെടുക്കാനുള്ള ആകാംക്ഷയിലാണ്. രാജ്യത്തിനു മുഴുവൻ നേട്ടം കൊണ്ടുവരുന്ന ഒരു കാര്യമായിരിക്കും അതെന്നാണ് ഞാനും വിശ്വസിക്കുന്നത്. ഫിൻലൻഡ് ജനതക്കായി നന്നായി പ്രവർത്തിക്കാൻ കഴിഞ്ഞുവെന്നാണ് വിശ്വാസം. പുതിയ ജോലിയും നന്നായി ചെയ്യാൻ കഴിയുമെന്ന് കരുതുന്നു. ''- സന്ന പറഞ്ഞു. അതേസമയം വിദൂരഭാവിയിൽ രാഷ്ട്രീയത്തിലേക്കുള്ള തിരിച്ചുവരവിനുള്ള സാധ്യതയും സന്ന തള്ളിക്കളഞ്ഞിട്ടില്ല.
യുക്രൈനിലെ റഷ്യൻ അധിനിവേശത്തിനെതിരെ നിലകൊണ്ട സന്ന ഫിൻലൻഡ് നാറ്റോയിൽ ചേരാനുള്ള ചരിത്രപരമായ തീരുമാനവുമെടുത്തു. കോവിഡ് കാലത്ത് രാജ്യത്തെ സുരക്ഷിതമാക്കാൻ സന്ന എടുത്ത നടപടികൾ ലോക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഏപ്രിലിൽ നടന്ന ഫിന്നിഷ് പാർലമെന്റ് തിരഞ്ഞെടുപ്പിൽ സന്നയുടെ പാർട്ടിക്ക് തോൽവി നേരിട്ടിരുന്നു. ഇതേത്തുടർന്നാണ് ദേശീയ കൂട്ടുകക്ഷി മുന്നണിയുടെ പെറ്റേരി ഓർപോയെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തത്. ഫിന്നിഷ് പ്രധാനമന്ത്രിയാകുന്ന മൂന്നാമത്തെ വനിതയാണ് സന്ന.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates