പുതിയ നിയമം കൊണ്ടുവന്നതിന്റെ സന്തോഷം പങ്കിടുന്ന യുവാക്കള്‍, ബെര്‍നിലെ ബ്രാന്‍ഡന്‍ബെര്‍ഗ് ഗേറ്റിന് മുന്‍വശത്ത് നിന്നുള്ള ദൃശ്യം  എഎഫ്പി
World

കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കി ജര്‍മനി; 25 ഗ്രാം കൈവശം വെക്കാം, മൂന്ന് ചെടികള്‍ വളര്‍ത്താം

കഞ്ചാവ് നിയമാനുസൃതമാക്കുന്ന യൂറോപ്യന്‍ യൂണിയനിലെ ആദ്യ രാജ്യമായി ജര്‍മനി

Author : സമകാലിക മലയാളം ഡെസ്ക്

ബെര്‍ലിന്‍: കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കി ജര്‍മനി. ആരോഗ്യ സംഘടനകളുടേയും പ്രതിപക്ഷപാര്‍ട്ടികളുടേയും കടുത്ത എതിര്‍പ്പിനെ മറികടന്നാണ് തീരുമാനം. ഇതോടെ കഞ്ചാവ് നിയമാനുസൃതമാക്കുന്ന യൂറോപ്യന്‍ യൂണിയനിലെ ആദ്യ രാജ്യമായി ജര്‍മനി മാറി.

പുതിയ നിയമം അനുസരിച്ച് 18 വയസ്സിന് മുകളില്‍ പ്രായമുള്ള ആര്‍ക്കും 25 ഗ്രാം ഉണക്ക കഞ്ചാവ് കൈവശം വെയ്ക്കാനും മൂന്ന് കഞ്ചാവ് ചെടികള്‍ വീട്ടില്‍ വളര്‍ത്താനും അനുമതിയുണ്ട്. ബ്ലാക്ക് മാര്‍ക്കറ്റിലൂടെ ലഭിക്കുന്ന കഞ്ചാവ് ഉപയോഗിക്കുന്ന യുവാക്കളുടെ എണ്ണത്തില്‍ മുന്‍കാലങ്ങളെക്കാളും വര്‍ധനവുണ്ടായെന്നും അതിനെ മറികടക്കാന്‍ പുതിയ നിയമം ഗുണം ചെയ്യുമെന്നുമാണ് ജര്‍മന്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്.

പുതിയ നിയമത്തിന്റെ ഭാഗമായി ജുലൈ ഒന്നുമുതല്‍ ക്ലബുകളില്‍ നിന്നും നിയമാനുസൃതമായി കഞ്ചാവ് വാങ്ങാന്‍ സാധിക്കും. 500 അംഗങ്ങളടങ്ങുന്ന കൂട്ടായ്മയില്‍ ഒരാള്‍ക്ക് ഒരുമാസം 50 ഗ്രാം കഞ്ചാവാകും നല്‍കുക. ജര്‍മന്‍ കഞ്ചാവ് അസോസിയേഷന്‍ പറയുന്നത് പ്രകാരം ബ്ലാക്ക് മാര്‍ക്കറ്റില്‍ ലഭിക്കുന്ന കഞ്ചാവില്‍ ആരോഗ്യത്തിന് വലിയ രീതിയില്‍ ഹാനികരമാകുന്ന വസ്തുക്കള്‍ കലര്‍ത്താറുണ്ട്.

അതേ സമയം കഞ്ചാവ് ഉപയോഗം നാഡീവ്യൂഹത്തിന്റെ വികാസത്തെ ബാധിക്കുമെന്ന് വിദഗ്ധരും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. തുടര്‍ച്ചയായ ഉപയോഗം ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്കും കാന്‍സറിനും കാരണമാകാം. ഇത് ശാരീരികവും മാനസികവുമായ ആരോഗ്യത്തെ തകര്‍ക്കുമെന്നും വിദഗ്ദര്‍ പറയുന്നു.

യൂറോപ്യന്‍ രാജ്യമായ മാള്‍ട്ടയും ലക്ന്സന്‍ബര്‍ഗും കഞ്ചാവ് ഉപയോഗം നിയമാനുസൃതമാക്കിയതിനു പിന്നാലെയാണ് ജര്‍മനിയുടെ തീരുമാനം. കഞ്ചാവ് നിയമവിധേയമാക്കാനുള്ള ബില്ലിന് കഴിഞ്ഞ ഫെബ്രുവരിയിലാണ് ജര്‍മന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കിയത്. നെതര്‍ലാന്‍ഡ്‌സില്‍ നേരത്തെ തന്നെ കഞ്ചാവിന്റെ ഉപയോഗം നിയമവിധേയമാണ്. എങ്കിലും കഴിഞ്ഞ കുറച്ചു കാലങ്ങളായി നെതര്‍ലന്‍സിലെ ചില ഭാഗങ്ങളില്‍ വിനോദസഞ്ചാരികള്‍ക്ക് കഞ്ചാവ് വില്‍ക്കുന്നതില്‍ നിരോധനമുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പുതിയ നിയമത്തിനെ അനുകൂലിച്ചും പ്രതികൂലിച്ചും രാജ്യത്ത് ചര്‍ച്ചകള്‍ നടക്കുകയാണ്. ഒരു വിഭാഗം നിയമത്തിന്റെ പേരില്‍ ആഘോഷങ്ങള്‍ നടത്തുമ്പോള്‍ ഇതിനെ പ്രതിരോധിക്കണമെന്ന് അഭിപ്രായപ്പെടുന്നവരും കുറവല്ല. അവര്‍ സമരങ്ങളിലൂടെ പ്രതിഷേധിക്കുന്നുമുണ്ട്.

2025ലെ തെരഞ്ഞെടുപ്പിന് ശേഷം ജയിച്ചാല്‍ ഈ നിയമം റദ്ദാക്കുമെന്ന് കണ്‍സര്‍വേറ്റീവ് പ്രതിപക്ഷ നേതാവ് ഫ്രെഡറിക് മെര്‍സ് പറഞ്ഞു. എന്നാല്‍ ലിബറല്‍ എഫ്ഡിപി ധനമന്ത്രി ക്രിസ്റ്റ്യന്‍ ലിന്‍ഡ്‌നര്‍ പറയുന്നത് വളരെ ഉത്തരവാദിത്തപരമായ നീക്കമാണെന്നാണ്. ആവശ്യക്കാരായ ആളുകളെ കരിഞ്ചന്തയിലേക്ക് നയിക്കുന്നതിനേക്കാള്‍ മികച്ചതാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. പുതിയ നിയമം അരാജകത്വം സൃഷ്ടിക്കില്ലെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്നും അദ്ദേഹം പറയുന്നു.

18 വയസിന് താഴെയുള്ളവര്‍, സ്‌കൂളുകള്‍, കിന്റര്‍ ഗാര്‍ഡന്‍, കളിസ്ഥലങ്ങള്‍ക്ക് സമീപം എന്നിവിടങ്ങളിലൊന്നും കഞ്ചാവ് വില്‍പ്പന നടത്താന്‍ പാടില്ലെന്നും നിയമത്തിലുണ്ട്. എന്നാല്‍ യുവജനങ്ങള്‍ക്കിടയില്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് തന്നെയാണ് ഡോക്ടര്‍മാരും അവരുടെ സംഘടനകളും ഐകകണ്ഠമായി അഭിപ്രായപ്പെടുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ഒരു മണിക്കൂര്‍ കൊണ്ട് ചാര്‍ജ് ചെയ്യാം, 7,540 mAh ബാറ്ററി; റെഡ്മി ടര്‍ബോ 5 വിപണിയില്‍

ചിത്രങ്ങള്‍ എഡിറ്റ് ചെയ്യാം, ട്രാന്‍സിഷന്‍ എഫക്ട്സ് നല്‍കാം; ഫെയ്‌സ്ബുക്കില്‍ കൂടുതല്‍ എഐ ഫീച്ചേഴ്സ് പരീക്ഷിക്കാന്‍ മെറ്റ

സവര്‍ക്കര്‍ നല്‍കിയത് 10 മാപ്പപേക്ഷകള്‍, അതിലെ ഭാഷ ബ്രിട്ടീഷുകാരോടുള്ള കൂറിനെ സൂചിപ്പിക്കുന്നില്ല: ചെറുമകന്‍ സാത്യകി

അവധിക്കാലം ആഘോഷിക്കാനെത്തി; ഒമ്പത് വയസ്സുകാരിയെ വെടിവെച്ചു കൊന്ന് പാക് പൊലീസ്; അന്വേഷണം ആവശ്യപ്പെട്ട് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി

SCROLL FOR NEXT