മാഡ്രിഡ് : ഹാന്റാ വൈറസ് ബാധയെത്തുടര്‍ന്ന് സ്‌പെയിനിലെ കാനറി ദ്വീപില്‍ നങ്കൂരമിട്ട ക്രൂയിസില്‍നിന്നും യാത്രക്കാരെ ഒഴിപ്പിച്ചുതുടങ്ങി.
നിലവില്‍ രോഗബാധിതരായ അഞ്ചുപേര്‍ക്കല്ലാതെ കപ്പലില്‍ യാത്ര ചെയ്ത ആര്‍ക്കും രോഗലക്ഷണങ്ങളില്ലെന്ന് ലോകാരോഗ്യ സംഘടനയും സ്പാനിഷ് അധികൃതരും കപ്പല്‍ ഉടമസ്ഥരായ ഓഷ്യന്‍സ് എക്‌സ്‌പെഡിഷന്‍സും അറിയിച്ചു. ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിലാണ് കപ്പല്‍ ഒഴിപ്പിക്കുന്നത്.
അഞ്ചു മുതല്‍ പത്തുവരെ ആളുകളടങ്ങുന്ന ചെറിയ ലോഞ്ച് കപ്പലുകളിലാണ് യാത്രക്കാരെയും ജീവനക്കാരെയും കരയിലെത്തിക്കുന്നത്. പൗരത്വമനുസരിച്ചാണ് ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നത്. കരയിലെത്തിയ ശേഷം വിദേശ പൗരന്മാരെ പ്രത്യകം സജീകരിച്ച ബസുകളിലായി പ്രാദേശിക വിമാനത്താവളത്തില്‍ എത്തിക്കുകയും ചാര്‍ട്ടര്‍ ഫ്‌ലൈറ്റുകളില്‍ സ്വന്തം നാടുകളിലേക്കയക്കുകയും ചെയ്യും.
ഹാന്റാ വൈറസ് ബാധയെത്തുടര്‍ന്ന് ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്ത് ഒരു മാസം കഴിഞ്ഞാണ് കപ്പല്‍ കരയിലെത്തുന്നത്. മാര്‍ച്ച് 10 ഞായറാഴ്ച രാവിലെ ഏകദേശം 7 മണിയോടെ എംവി ഹോണ്ടിയസ് ഗ്രാനഡില്ല തുറമുഖത്ത് എത്തി. ദ്വീപിന് ഒരു നോട്ടിക്കല്‍ മൈല്‍ ദൂരെവരെ സുരക്ഷാ പരിധി നിര്‍ണയിച്ചിട്ടുണ്ട്.
ഹോണ്ടിയസിലെ യാത്രക്കാർക്കോ ജീവനക്കാർക്കോ ഗുരുതര രോഗബാധയുണ്ടെങ്കില്‍ പരിചരണത്തിനായി ടെനറൈഫിലെ കാന്‍ഡലേറിയ ആശുപത്രിയില്‍ വിദഗ്ദര്‍ സജ്ജമാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. കപ്പലില്‍ നിന്നും പുറത്തെത്തുന്ന സ്പാനിഷ് പൗരന്മാരെ മാഡ്രിഡിലെ സൈനിക ആശുപത്രിയില്‍ നിര്‍ബന്ധിത ക്വാറന്റൈനില്‍ പ്രവേശിപ്പിക്കും. ഒൻപതാഴ്ച്ച വരെയാണ് ഇന്‍ക്യുബേഷന്‍ കാലയളവ് എന്നതിനാല്‍ ദീര്‍ഘകാലത്തേക്ക് ക്വാറന്റൈന്‍ അനുഭവിക്കേണ്ടിവരും. എത്രകാലത്തേക്ക് എന്ന് വ്യക്തമല്ല.
യാത്രക്കാരും ജീവനക്കാരും കപ്പലില്‍ നിന്നിറങ്ങുമ്പോള്‍ ലഗേജുകള്‍ ഉപേക്ഷിക്കണമെന്നു നിര്‍ദേശമുണ്ട്. അവശ്യവസ്തുക്കള്‍, മൊബൈല്‍ ഫോണ്‍, ചാര്‍ജര്‍, സുപ്രധാന രേഖകള്‍ എന്നിവ മാത്രമേ കൈയ്യില്‍ കരുതാന്‍ അനുവാദമുള്ളൂ. മരണപ്പെട്ട ഒരാളുടെ മൃതദേഹം കപ്പലില്‍ തന്നെ സൂക്ഷിച്ചിരിക്കുകയാണ്. യാത്രക്കാരൊഴിഞ്ഞാല്‍ കപ്പല്‍ നെതർലൻഡ്സിലെ റോട്ടര്‍ഡാമില്‍ കൊണ്ടുപോയി അണുവിമുക്തമാക്കും.
ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസിന്റെ നേതൃത്വത്തിലാണ് യാത്രക്കാരെ മാറ്റുന്നത്. സ്‌പെയിനിലെ ആഭ്യന്തരമന്ത്രിയും ആരോഗ്യമന്ത്രിയും ഒപ്പമുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates