Houthis seize Yemen's entire Red Sea coast, 3 strategic islands 
World

യെമന്റെ ചെങ്കടല്‍ തീരവും തന്ത്രപ്രധാന ദ്വീപുകളും പിടിച്ചെടുത്ത് ഹൂതികള്‍; സ്ഥിരീകരിച്ച് സര്‍ക്കാര്‍

ബാബ് അല്‍-മന്ദബ് കടലിടുക്കിലെ ഹാനിഷ് ദ്വീപുകളും ഹൂതികളുടെ നിയന്ത്രണത്തിലായി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

സന/റിയാദ്: യെമന്റെ മുഴുവന്‍ ചെങ്കടല്‍ തീരവും തന്ത്രപ്രധാനമായ മൂന്ന് ദ്വീപുകളും ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതര്‍ പിടിച്ചെടുത്തു. യൂറോപ്പിനെയും ഏഷ്യയെയും ബന്ധിപ്പിക്കുന്ന നിര്‍ണായക സമുദ്രപാതയുടെ നിയന്ത്രണം പൂര്‍ണമായും തങ്ങളുടെ വരുതിയിലാക്കാന്‍ ലക്ഷ്യമിട്ടാണ് ഹൂതികള്‍ ആക്രമണം നടത്തിയതെന്ന് അധികൃതര്‍ അറിയിച്ചു. ചെങ്കടലിലേക്കുള്ള പ്രധാന പ്രവേശന കവാടമായ ബാബ് അല്‍-മന്ദബ് കടലിടുക്കും മയ്യിം ദ്വീപും പൂര്‍ണമായി ഹൂതികള്‍ പിടിച്ചെടുത്തെന്ന് സൗദി പിന്തുണയുള്ള യെമന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. കടലിടുക്കിലെ ഹാനിഷ് ദ്വീപുകളും ഹൂതികളുടെ നിയന്ത്രണത്തിലായി.

ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തിന് പിന്നാലെയാണ് ബാബ് അല്‍-മന്ദബ് ഹൂതികളുടെ കൈയിലാകുന്നത്. ഇറാന്‍ ഈ മുന്നേറ്റത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്. പേര്‍ഷ്യന്‍ ഗള്‍ഫ് വഴിയുള്ള എണ്ണ കയറ്റുമതി തടസ്സപ്പെട്ടതിനാല്‍ സൗദി അറേബ്യ പ്രധാനമായും ചെങ്കടല്‍ പാതയെയാണ് ആശ്രയിക്കുന്നത്. മയ്യിം ദ്വീപ് ഉള്‍പ്പെടെയുള്ളവ പിടിച്ചെടുത്തത് സൗദി എണ്ണക്കപ്പലുകള്‍ക്ക് മേല്‍ ആക്രമണം നടത്താന്‍ ഹൂതികള്‍ക്ക് കൂടുതല്‍ മുന്‍തൂക്കം നല്‍കും. ജൂലൈ മുതല്‍ സൗദി ടാങ്കറുകളെ ഹൂതികള്‍ ലക്ഷ്യമിട്ടിരുന്നു.

സംഘര്‍ഷത്തെ തുടര്‍ന്ന് അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില ബാരലിന് 100 ഡോളറിന് മുകളിലേക്ക് കുതിച്ചുയര്‍ന്നു. അമേരിക്കയില്‍ ശരാശരി ഡീസല്‍ വിലയും ആദ്യമായി ഗാലന് 6 ഡോളര്‍ കടന്നു. സൗദി അറേബ്യ ഒഴികെയുള്ള എല്ലാ രാജ്യങ്ങളുടെയും കപ്പലുകള്‍ക്ക് ബാബ് അല്‍-മന്ദബ് കടലിടുക്കിലൂടെയുള്ള ഗതാഗതം സുരക്ഷിതമാണെന്ന് ഹൂതി സൈനിക വക്താവ് യഹ്യ സാരീ വ്യക്തമാക്കി. സൗദി കപ്പലുകള്‍ക്ക് ഇതിനകം തന്നെ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ടെന്നും സൈനിക വക്താവ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഒരാഴ്ചയായി തുടരുന്ന സംഘര്‍ഷത്തില്‍ 500ലേറെ ആളുകള്‍ കൊല്ലപ്പെടുകയും 46,000 പേര്‍ക്ക് വീടുകള്‍ നഷ്ടപ്പെടുകയും ചെയ്തതായി ഐക്യരാഷ്ട്രസഭയുടെ കുടിയേറ്റ വിഭാഗം അറിയിച്ചു. സംഘര്‍ഷം കൂടുതല്‍ അപകടകരമായ നിലയിലേക്ക് വ്യാപിക്കുന്നത് തടയാന്‍ യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ യെമന്‍ പ്രതിനിധി ഹാന്‍സ് ഗ്രണ്ട്ബര്‍ഗുമായി അടിയന്തര ചര്‍ച്ചകള്‍ നടത്തിവരികയാണ്. 2014ല്‍ ഹൂതികള്‍ തലസ്ഥാനമായ സന പിടിച്ചെടുത്തതിനെ തുടര്‍ന്നുണ്ടായ ആഭ്യന്തര യുദ്ധത്തിന്റെ പുതിയ ഘട്ടമായാണ് ഈ സംഭവങ്ങള്‍ വിലയിരുത്തപ്പെടുന്നത്.

Houthis seize Yemen's entire Red Sea coast, 3 strategic islands

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വൈദ്യുതി മേഖലയെ സ്വകാര്യ കുത്തകകള്‍ക്ക് അടിയറ വെക്കുന്നതാണ് യുഡിഎഫിന്റെ 'പുതുയുഗം': പിണറായി

പൊലീസിനെ കണ്ടതോടെ വെട്ടിച്ചു കടക്കാൻ ശ്രമം; എംഡിഎംഎയുമായി കാസർകോട് യുവതിയും യുവാവും അറസ്റ്റിൽ

ശബരിമലയ്ക്ക് പുതിയ എഡിഎം; ദിലീപ് കെ കൈനിക്കാരയെ നിയമിച്ചു

ക്രിസ്റ്റഫര്‍ സണ്ണി ഇന്ത്യന്‍ ജൂനിയര്‍ റോളര്‍ സ്‌കേറ്റിങ് ഹോക്കി ടീമില്‍; കേരളത്തില്‍ നിന്നുള്ള ആദ്യ താരം

ക്രിമിനല്‍ കേസുകളിലെ ജാമ്യ ഹര്‍ജി തീര്‍പ്പാക്കല്‍: സമയപരിധി നിശ്ചയിച്ച് ഹൈക്കോടതി