ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടരുമ്പോള്‍, എല്‍പിജി ക്ഷാമം രാജ്യത്ത് രൂക്ഷമാകുന്നതിനിടെ ഇന്ത്യയ്ക്ക് ആശ്വാസ വാര്‍ത്ത. ഹോര്‍മൂസ് കടലിടുക്കിലൂടെ രണ്ട് ഇന്ത്യന്‍ എണ്ണ കപ്പലുകള്‍ക്ക് കടന്നുപോകാന്‍ ഇറാന്‍ അനുമതി നല്‍കി. കപ്പലുകളായ പുഷ്പക്, പരിമള്‍ എന്നിവയ്ക്ക് കടലിടുക്കിലൂടെ സുരക്ഷിതമായി പോകാനാണ് ഇറാന്‍ അനുമതി നല്‍കിയത്.
എന്നാല്‍ ഹോര്‍മൂസ് കടലിടുക്കില്‍ മറ്റ് അന്താരാഷ്ട്ര കപ്പലുകള്‍ക്ക് വിലക്ക് തുടരുമെന്ന് ഇറാന്‍ അറിയിച്ചിട്ടുണ്ട്. അമേരിക്ക, ഇസ്രയേല്‍, അവരുടെ സഖ്യകക്ഷികള്‍ തുടങ്ങിയ രാജ്യങ്ങളുമായി ബന്ധപ്പെട്ട കപ്പലുകള്‍ തടയുമെന്ന് ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെയാണ്, സൗഹാര്‍ദ്ദം പുലര്‍ത്തുന്ന ഇന്ത്യയുടെ കപ്പലുകള്‍ സുരക്ഷിതമായി കടന്നുപോകാന്‍ ഇറാന്‍ അനുവദിച്ചത്.
പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടരുന്നതിനിടെ ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ കഴിഞ്ഞദിവസം ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയുമായി ടെലഫോണില്‍ ചര്‍ച്ച നടത്തിയിരുന്നു. എണ്ണ പ്രതിസന്ധി അടക്കം ചര്‍ച്ചയായതായാണ് വിവരം. നയതന്ത്ര തലത്തില്‍ തുടര്‍ന്നും ചര്‍ച്ച തുടരുമെന്ന് എസ് ജയ്ശങ്കര്‍ വ്യക്തമാക്കിയിരുന്നു.
എല്‍പിജി വിതരണം നിരീക്ഷിക്കാന്‍ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നൽകിയിട്ടുണ്ട്. എല്‍പിജി പ്രതിസന്ധിയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ക്കിടെയാണ്, കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്. കരിഞ്ചന്തയോ പൂഴ്ത്തിവയ്‌പ്പോ ഇല്ലെന്ന് ഉറപ്പാക്കാനാണ് കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. എല്‍പിജി സിലിണ്ടറുകളുടെ വില്‍പ്പനയിലും വിതരണത്തിലും ക്രമസമാധാന തകര്‍ച്ചയില്ലെന്ന് ഉറപ്പാക്കാനും കേന്ദ്ര ആഭ്യന്തര സെക്രട്ടറി ആവശ്യപ്പെട്ടിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates