

കോഴിക്കോട്: വടകരയില്‍ അധ്യാപികമാര്‍ ഉള്‍പ്പെട്ട എംഡിഎംഎ കേസില്‍ ഒരാള്‍ കൂടി കസ്റ്റഡിയില്‍. ഇരിട്ടി സ്വദേശിയായ യുവാവിനെയാണ് പ്രത്യേക അന്വേഷണ സംഘം ( എസ്‌ഐടി) ചോദ്യം ചെയ്യുന്നത്. ഫുഡ് ഡെലിവറി ബോയിയായ യുവാവിനെയാണ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. പിടിയിലായ യുവതികളുമായി ഇയാള്‍ പണമിടപാട് നടത്തിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍.
ഒരു കോടിയുടെ ലഹരി ഇടപാട് നടന്നതായാണ് പൊലീസിന്റെ കണ്ടെത്തല്‍. യുവാവ് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചിരുന്നോയെന്നാണ് പൊലീസ് സംശയിക്കുന്നത്. എംഡിഎംഎ കേസില്‍ അറസ്റ്റിലായ മൂന്നാമത്തെ അധ്യാപിക ആവള കുട്ടോത്ത് പലിയപറമ്പില്‍ നീഷ്മ (30) യെയും ജോലിയില്‍ നിന്നും പിരിച്ചു വിട്ടു. പേരാമ്പ്ര ബിആര്‍സിയിലെ സ്‌പെഷല്‍ എജ്യുക്കേറ്റര്‍ ആയിരുന്നു. അറസ്റ്റിലായ വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെ സര്‍വശിക്ഷാ അഭിയാന്‍ ജില്ലാ പ്രോജക്ട് ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ വകുപ്പ് നടപടിയെടുത്തത്.
കേസില്‍ നേരത്തെ അറസ്റ്റിലായ കൂരാച്ചുണ്ട് സ്വദേശിനി കാവ്യ, മരുതോങ്കര സ്വദേശിനി കീര്‍ത്തന എന്നീ അധ്യാപികമാരെയും നേരത്തെ ബിആര്‍സിയിലെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടിരുന്നു. മൂന്നുപേരും കരാര്‍ അടിസ്ഥാനത്തില്‍ ദിവസവേതനക്കാരായി ജോലി ചെയ്തു വരികയായിരുന്നു. കീര്‍ത്തന പേരാമ്പ്ര ബിആര്‍സിയിലെ സ്‌പെഷല്‍ എജ്യുക്കേറ്ററും, കാവ്യ ചെരുവാളൂര്‍ സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ഓട്ടിസം സെന്ററിലെ അധ്യാപികയുമായിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നീഷ്മയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
ലഹരി വിൽപന വഴിയുള്ള പണം നീഷ്മയുടെ ബാങ്ക് അക്കൗണ്ടിലേക്കും എത്തിയിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇൻസ്റ്റഗ്രാം വഴിയാണ് ഇവർ ഇടപാടുകാരെ കണ്ടെത്തിയിരുന്നത്. അടുത്ത സുഹൃത്തുക്കളായ അധ്യാപികമാർ ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായും സൂചനയുണ്ട്. ആദ്യം സ്വന്തം ആവശ്യത്തിന് എംഡിഎംഎ വാങ്ങുകയും പിന്നീട് വിൽപ്പനക്കാർ ആവുകയുമായിരുന്നു. ഇവർ ഏതെങ്കിലും കുട്ടികളെ ലഹരി സംഘങ്ങളുടെ ഭാഗമാക്കിയിട്ടുണ്ടോ, ഇവർക്ക് പിന്നിൽ വൻ ലഹരി ശൃംഖലയുണ്ടോ തുടങ്ങിയ കാര്യങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates