ടെല്‍ അവീവ്: യുഎസ് - ഇറാന്‍ വെടിനിര്‍ത്തലിന് പിന്നാലെ ഇസ്രയേലില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ എതിര്‍പ്പ് ശക്തമാകുന്നു. വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ ഇസ്രയേല്‍ അവഗണിക്കപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് യെയര്‍ ലാപിഡ് കുറ്റപ്പെടുത്തി. ഇറാനെതിരായ സൈനിക നീക്കവുമായി ബന്ധപ്പെട്ട് നടപടികളില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി പൂര്‍ണമായി പരാജയപ്പെട്ടെന്നും ലാപിഡ് ആരോപിച്ചു.
ഇസ്രയേലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ ദുരന്തമെന്നാണ് പ്രതിപക്ഷ നേതാവ് വെടിനിര്‍ത്തല്‍ തീരുമാനത്തെ വിശേഷിപ്പിച്ചത്. ദേശീയ സുരക്ഷയുള്‍പ്പെടെയുള്ള കാതലായ വിഷയങ്ങള്‍ പരിഗണിക്കപ്പെടുന്ന ചര്‍ച്ചകളില്‍ ഇസ്രയേലിന് പങ്കാളിത്തമുണ്ടായില്ല. സർക്കാർ ആവശ്യപ്പെട്ടതെല്ലാം സൈന്യം നടപ്പിലാക്കി, പൊതുജനങ്ങള്‍ അത്ഭുതകരമായ പ്രതിരോധശേഷി പ്രകടിപ്പിച്ചു, പക്ഷേ നെതന്യാഹു രാഷ്ട്രീയമായി പരാജയപ്പെട്ടു. ധാര്‍ഷ്ട്യം, അശ്രദ്ധ, ആസൂത്രണത്തിന്റെ അഭാവം എന്നിവമൂലം നെതന്യാഹു ഇസ്രയേലിന് രാഷ്ട്രീയവും തന്ത്രപരവുമായ നാശനഷ്ടങ്ങള്‍ വരുത്തി. സ്വയം നിശ്ചയിച്ച ലക്ഷ്യങ്ങളില്‍ ഒന്ന് പോലും നേടിയില്ല. തിരിച്ചടികള്‍ പരിഹരിക്കാന്‍ വര്‍ഷങ്ങളെടുക്കും.' എന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
ഇറാനെതിരായ ആക്രമണം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനുള്ള യുഎസ് തീരുമാനത്തെ ഇസ്രയേല്‍ പിന്തുണച്ചതിന് പിന്നാലെയാണ് പ്രതികരണം. ഇറാന്‍ കടലിടുക്ക് തുറക്കുകയും യുഎസ്, ഇസ്രായേല്‍, മേഖലയിലെ രാജ്യങ്ങള്‍ എന്നിവയ്ക്കെതിരായ ആക്രമണങ്ങളും നിര്‍ത്തുകയും ചെയ്താല്‍ വെടിനിര്‍ത്തലിനെ പിന്തുണയ്ക്കുമെന്നായിരുന്നു നെതന്യാഹുവിന്റെ പ്രതികരണം. എന്നാല്‍, ഇറാന്റെ പിന്തുണയുള്ള ഹിസ്ബുള്ളയുടെ ഭീഷണി നിര്‍വീര്യമാക്കുക എന്ന ലക്ഷ്യത്തോടെ ദക്ഷിണ ലെബനനില്‍ ഇസ്രായേല്‍ ആക്രമണം തുടരുമെന്നും വ്യക്തമാക്കിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates