ഇസ്ലാമാബാദ്: ആഗോള എണ്ണവില കുത്തനെ ഉയരുന്നതിനിടെ, പാകിസ്ഥാന്റെ ഊര്‍ജ സുരക്ഷയിലെ അരക്ഷിതാവസ്ഥ തുറന്നു പറഞ്ഞ് പാക് മന്ത്രി രംഗത്ത്. ഇന്ത്യയിലുള്ളതുപോലെ തന്ത്രപ്രധാന എണ്ണ ശേഖരങ്ങള്‍ (സ്ട്രാറ്റജിക് പെട്രോളിയം റിസര്‍വ്) ഇല്ലാത്തത് രാജ്യത്തെ അന്താരാഷ്ട്ര പ്രതിസന്ധികള്‍ക്കു മുമ്പില്‍ ബലഹീനമാക്കുന്നതായി പെട്രോളിയം മന്ത്രി അലി പര്‍വേസ് മാലിക് വ്യക്തമാക്കി.
ശക്തമായ വിദേശ നാണ്യശേഖരവും ദീര്‍ഘകാലത്തേക്കുള്ള തന്ത്രപ്രധാന എണ്ണശേഖരവും യുദ്ധത്തെത്തുടര്‍ന്ന് എണ്ണവില വര്‍ധിച്ച സാഹചര്യത്തില്‍ ഇന്ത്യയെ തുണച്ചതായും അദ്ദേഹം തുറന്നു സമ്മതിച്ചു.
മധ്യപൂര്‍വ്വേഷ്യയിലെ സംഘര്‍ഷങ്ങളും ഹോര്‍മുസ് കടലിടുക്കിലെ തടസ്സങ്ങളും മൂലം ക്രൂഡ് ഓയില്‍ വില ബാരലിന് ഏകദേശം 126 ഡോളര്‍ വരെ ഉയര്‍ന്നത് പാകിസ്ഥാന്റെ പ്രതിസന്ധി രൂക്ഷമാക്കി. മന്ത്രിയുടെ വെളിപ്പെടുത്തലനുസരിച്ച് പാകിസ്ഥാനിലിനി 5 മുതല്‍ 7 വരെ ദിവസങ്ങളിലേക്കുള്ള ക്രൂഡ് ഓയില്‍ ശേഖരവും 20 മുതല്‍ 21 ദിവസത്തേക്കു വരെയുള്ള ശുദ്ധീകരിച്ച ഇന്ധന സംഭരണവുമാണ് ബാക്കിയുള്ളത്.
എന്നാല്‍ ഇന്ത്യയ്ക്ക് ഇനിയും ഏകദേശം 60 മുതല്‍ 70 ദിവസം വരെ ആവശ്യമായ എണ്ണ ശേഖരങ്ങള്‍ ഉണ്ടെന്നത് വലിയ വ്യത്യാസമായി വിലയിരുത്തപ്പെട്ടു. ഈ ശേഖരങ്ങള്‍ അടിയന്തര സാഹചര്യങ്ങളില്‍ വിപണിയിലെ ആഘാതം കുറയ്ക്കാന്‍ സഹായിക്കും. പൂര്‍ണമായും ഇറക്കുമതികളില്‍ ആശ്രിതമായതിനാല്‍ അന്താരാഷ്ട്ര വിപണിയിലെ ചെറിയ മാറ്റങ്ങള്‍ പോലും പാകിസ്ഥാനെ സാമ്പത്തികമായി ബാധിക്കും എന്നതാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. രാജ്യത്ത് ഇതിനകംതന്നെ പണപ്പെരുപ്പവും, കറന്‍സി മൂല്യനഷ്ടവും, ജീവിതച്ചെലവ് വര്‍ധനവും രൂക്ഷമായിരിക്കുകയാണ്.
അതേസമയം ഇന്ത്യ മംഗളൂരു, വിശാഖപട്ടണം, പദൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഭൂഗര്‍ഭ സംഭരണ സൗകര്യങ്ങള്‍ സ്ഥാപിച്ച് ഊര്‍ജ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ആഗോള ഊര്‍ജ പ്രതിസന്ധി മുറുകുന്ന സാഹചര്യത്തില്‍, ദീര്‍ഘകാല സംഭരണ സംവിധാനങ്ങള്‍ ഇല്ലാത്തത് പാകിസ്താനെ കൂടുതല്‍ സാമ്പത്തികവും ഊര്‍ജപരവുമായ പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്നാണ് വിലയിരുത്തല്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates