താലിബാന് കൈകൊടുത്ത് പുട്ടിന്‍ Samakalika Malayalam
World

യുക്രെയ്ന്‍ യുദ്ധത്തിനിടെ പുത്തന്‍ കൂട്ടുകെട്ട്; താലിബാന് കൈകൊടുത്ത് പുട്ടിന്‍; 'ഗുരുതര രാഷ്ട്രീയ വിരോധാഭാസം'

താലിബാനുമായുള്ള കരാര്‍ ആഗോള രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചകള്‍ക്കും ആശങ്കകള്‍ക്കുമാണ് വഴിവെച്ചിരിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ചന്ദ്ര സ്വസ്തി

മോസ്‌കോ: യുക്രെയ്‌നുമായി യുദ്ധം തുടരുന്നതിനിടെ അന്താരാഷ്ട്ര തലത്തില്‍ പുതിയ സഖ്യങ്ങള്‍ തേടുന്ന റഷ്യ, താലിബാന്‍ ഭരണകൂടവുമായി സൈനിക സഹകരണ കരാറില്‍ ഒപ്പുവെച്ചു. താലിബാനുമായുള്ള കരാര്‍ ആഗോള രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചകള്‍ക്കും ആശങ്കകള്‍ക്കുമാണ് വഴിവെച്ചിരിക്കുന്നത്.

മോസ്‌കോയില്‍ നടന്ന അന്താരാഷ്ട്ര സുരക്ഷാ ഫോറത്തിനിടെയാണ് റഷ്യന്‍ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറി സെര്‍ഗെയ് ഷോയ്ഗുവും അഫ്ഗാന്‍ പ്രതിരോധ മന്ത്രി മുഹമ്മദ് യാഖൂബും കരാറില്‍ ഒപ്പുവെച്ചത്. കരാറിന്റെ പൂര്‍ണ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും ആയുധങ്ങള്‍, സൈനിക സാങ്കേതികവിദ്യകള്‍, ലൈസന്‍സുകള്‍, പ്രതിരോധ മേഖലകളിലെ സഹകരണം, സംയുക്ത വികസന പദ്ധതികള്‍ തുടങ്ങിയവ ഇതിന്റെ ഭാഗമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

2021-ല്‍ അമേരിക്കന്‍ സൈനിക പിന്മാറ്റത്തിനു പിന്നാലെ താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ചെടുത്തിരുന്നു. തുടര്‍ന്ന് മിക്ക രാജ്യങ്ങളും താലിബാന്‍ ഭരണകൂടത്തിന് ഔദ്യോഗിക അംഗീകാരം നല്‍കാന്‍ മടിച്ചപ്പോള്‍, റഷ്യ ക്രമേണ ബന്ധം ശക്തിപ്പെടുത്തുകയായിരുന്നു. താലിബാനെ ഭീകരസംഘടനകളുടെ പട്ടികയില്‍ നിന്ന് നീക്കുകയും പിന്നീട് ഔദ്യോഗിക ബന്ധങ്ങള്‍ സ്ഥാപിക്കുകയും ചെയ്ത റഷ്യ, അഫ്ഗാനിസ്ഥാനുമായി 'സമ്പൂര്‍ണ പങ്കാളിത്തം' വികസിപ്പിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

യുക്രെയ്ന്‍ യുദ്ധം മൂലം പാശ്ചാത്യ രാജ്യങ്ങളുമായി ബന്ധം വഷളായ സാഹചര്യത്തില്‍, മധ്യേഷ്യയില്‍ സ്വാധീനം വര്‍ധിപ്പിക്കാനും പുതിയ സുരക്ഷാ പങ്കാളികളെ കണ്ടെത്താനുമുള്ള മോസ്‌കോയുടെ ശ്രമത്തിന്റെ ഭാഗമാണ് കരാറെന്നാണ് വിലയിരുത്തല്‍. റഷ്യയുടെ കാഴ്ചപ്പാടില്‍ അഫ്ഗാനിസ്ഥാന്‍ മേഖലയിലെ സുരക്ഷാ വെല്ലുവിളികള്‍, പ്രത്യേകിച്ച് ഇസ്ലാമിക് സ്റ്റേറ്റ് പോലുള്ള തീവ്രവാദ ഗ്രൂപ്പുകളുടെ സാന്നിധ്യം, താലിബാനുമായി സഹകരിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്നാണ്.

അതേസമയം, ഈ നീക്കം മേഖലയിലെ ശക്തിസമവാക്യങ്ങളില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. വര്‍ഷങ്ങളായി താലിബാന്റെ പ്രധാന പിന്തുണക്കാരനായി കണക്കാക്കപ്പെട്ടിരുന്ന പാകിസ്ഥാന്റെ സ്വാധീനത്തിന് ഇത് വെല്ലുവിളിയാകാമെന്നാണ് നിരീക്ഷകരുടെ അഭിപ്രായം. സമീപ മാസങ്ങളില്‍ അഫ്ഗാനിസ്ഥാനും പാകിസ്ഥാനും തമ്മില്‍ അതിര്‍ത്തി സംഘര്‍ഷങ്ങള്‍ രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് റഷ്യ താലിബാന് കൈകൊടുക്കുന്നത്.

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ രൂപപ്പെടാന്‍ വഴിയൊരുക്കിയ യുദ്ധത്തില്‍ ഒരുകാലത്ത് സോവിയറ്റ് യൂണിയന്‍ നേരിട്ട് പങ്കെടുത്തിരുന്നു. ഇന്ന് അതേ ഭൂമിയിലെ ഭരണാധികാരികളുമായി റഷ്യ കൈകോര്‍ക്കുന്നത് ചരിത്രത്തിലെ ശ്രദ്ധേയമായ രാഷ്ട്രീയ വിരോധാഭാസമായും വിലയിരുത്തപ്പെടുന്നുണ്ട്. യുക്രെയന്‍ യുദ്ധം നീളുന്നതിനിടെ ആഗോള തലത്തില്‍ പുതിയ സുഹൃത്തുക്കളെ തേടുന്ന മോസ്‌കോയുടെ തന്ത്രത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമായാണ് ഈ സൈനിക കരാറിനെ അന്താരാഷ്ട്ര സമൂഹം കാണുന്നത്.

Putin joins hands with Taliban; New alliance during Ukraine war; Assessed as the most serious political paradox in history

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിജയ് vs അണ്ണാമലൈ: തമിഴ്‌നാട് വീണ്ടും എംജിആര്‍-കരുണാനിധി കാലത്തെ രാഷ്ട്രീയ പോരിലേക്കോ?

കിം ജോങ് ഉനിനെ തൊട്ടാല്‍ ആണവയുദ്ധം; മുന്നിലുള്ളത് ലോകാമസാനമോ? എന്താണ് 'ന്യൂക്ലിയര്‍ ഡെഡ് മാന്‍സ് സ്വിച്ച്'?

രോഗലക്ഷണങ്ങള്‍ കാണിക്കുന്നതിന് മുമ്പ് എബോള പകരുമോ? വ്യാജവാര്‍ത്തകള്‍ക്കെതിരെ മുന്നറിയിപ്പുമായി യുഎഇ

മെസി, റൊണാള്‍ഡോ, മോഡ്രിച്, നൂയര്‍, നെയ്മര്‍, സല... 'മാന്ത്രിക മനുഷ്യരുടെ' അവസാന ലോകകപ്പ്

ചോരക്കറയോടെ കാർ ; വാഹനം സുഹൃത്തിന് കൈമാറിയതെന്ന് ഉടമ അശ്വന്ത് യശ്വന്ത്, കുഴൽപ്പണ വേട്ടയെന്ന് സംശയിച്ച് പൊലീസ്

SCROLL FOR NEXT