ബ്രസൽസ്: പശ്ചിമേഷ്യയില്‍ നടക്കുന്ന സംഘര്‍ഷങ്ങളുടെ ഏക വിജയി റഷ്യയാണെന്ന് യൂറോപ്യൻ യൂണിയൻ മേധാവി അന്റോണിയോ കോസ്റ്റ. അമേരിക്ക-ഇസ്രായേൽ ആക്രമണവും ഇറാന്റെ തിരിച്ചടിയും കാരണം വലിയ ഊർജ്ജ പ്രതിസന്ധിയാണ് ഉണ്ടായത്. ഈ അവസരം ഉപയോഗിച്ച് റഷ്യ വൻ സാമ്പത്തിക ലാഭം ഉണ്ടാക്കി. യുക്രൈനെതിരായ റഷ്യയുടെ യുദ്ധത്തിൽ നിന്നുള്ള അന്താരാഷ്ട്ര ശ്രദ്ധ മാറി. അതും റഷ്യക്ക് ഗുണം ചെയ്തതായി കോസ്റ്റ പറഞ്ഞു.
“ഈ യുദ്ധത്തിൽ ഇപ്പോൾ വരെ ഒരു വിജയി മാത്രമാണ്. അത് റഷ്യയാണ്. വിവിധ ഊർജങ്ങളുടെ വിലകൾ ഉയരുന്നതിനാൽ റഷ്യയ്ക്ക് യുക്രൈനിലെ യുദ്ധം തുടരാൻ കൂടുതൽ സാമ്പത്തിക സഹായം ലഭിക്കുന്നു. കൂടാതെ യുക്രൈനിന് ലഭിക്കാവുന്ന സൈനിക സഹായവും ശ്രദ്ധയും മിഡിൽ ഈസ്റ്റ് യുദ്ധത്തിലേക്ക് മാറുകയാണ്. ഇതും റഷ്യയ്ക്ക് ഗുണകരമാണ്” അന്റോണിയോ കോസ്റ്റ പറഞ്ഞു.
ഹോർമുസ് കടലിടുക്കിലൂടെയുള്ള ചരക്ക് നീക്കം നിലച്ചതിനെ തുടർന്ന് ആഗോള തലത്തിൽ വലിയ ഊർജ്ജ പ്രതിസന്ധിയാണ് ഇപ്പോൾ നേരിടുന്നത്. അത് കൃത്യമായി റഷ്യ മുതലെടുക്കുന്നു എന്ന് ആണ് കോസ്റ്റയുടെ അഭിപ്രായം.
“മിഡിൽ ഈസ്റ്റ് സംഘർഷം കൂടുതൽ വ്യാപിക്കാതിരിക്കാൻ എല്ലാ രാജ്യങ്ങളും സഹകരിക്കണം. അല്ലെങ്കിൽ അത് മിഡിൽ ഈസ്റ്റിനെയും യൂറോപ്പിനെയും മറ്റ് മേഖലകളെയും ഭീഷണിയിലാക്കും” അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യവും മനുഷ്യാവകാശവും ബോംബുകളിലൂടെ നേടാൻ കഴിയില്ല. അന്തരാഷ്ട്ര നിയമങ്ങളിലൂടെ മാത്രമേ അത് സാധ്യമാകുകയുള്ളൂ എന്നും കോസ്റ്റ കൂട്ടിച്ചേർത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates