ന്യൂഡൽഹി: അയോധ്യ രാമക്ഷേത്ര നിർമ്മാണത്തിനായുള്ള സംഭാവനകളിൽ വൻ സാമ്പത്തിക ക്രമക്കേടും തട്ടിപ്പും നടന്നു എന്നാരോപിച്ച് പാർലമെന്റ് മന്ദിരത്തിന് മുന്നിൽ തികച്ചും നാടകീയമായ രീതിയിൽ പ്രതിഷേധം സംഘടിപ്പിച്ച് പ്രതിപക്ഷ എം.പിമാർ. പാർലമെന്റിന്റെ മകരദ്വാറിന് സമീപമുള്ള പടികളിൽ വെച്ചാണ് പ്രതിപക്ഷം 'ചന്ദാ ചോരി' (സംഭാവന കവർച്ച) എന്ന പ്രതീകാത്മക നാടകം അവതരിപ്പിച്ചത്. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ബിഹാറിലെ പൂർണിയയിൽ നിന്നുള്ള സ്വതന്ത്ര എംപി പപ്പു യാദവും സമാജ്‌വാദി പാർട്ടിയുടെ അയോധ്യയിൽ നിന്നുള്ള എംപി അവധേഷ് പ്രസാദും അടക്കമുള്ള പ്രമുഖ നേതാക്കൾ പ്രതിഷേധ നാടകത്തിൽ പ്രധാന കഥാപാത്രങ്ങളായി മാറി.
കാവിയുടുത്ത് പൂജാരിയുടെ വേഷത്തിലാണ് പൂർണിയ എം.പി രാജേഷ് രഞ്ജൻ എന്ന പപ്പു യാദവ് പാർലമെന്റിലേക്ക് എത്തിയത്. ശ്രീരാമന്റെ ചിത്രവും മുന്നിൽ ഒരു 'സംഭാവന ഹുണ്ടിക' വെച്ച് ഇരുന്ന പപ്പു യാദവിന് മുന്നിലേക്ക് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള മുതിർന്ന പ്രതിപക്ഷ എം.പിമാർ വരികയും ഹുണ്ടികയിൽ പണം നിക്ഷേപിക്കുകയും ചെയ്തു.
നാടകത്തിന്റെ അടുത്ത രംഗത്തിൽ, പൂജാരിയായി അഭിനയിച്ച പപ്പു യാദവ് ഹുണ്ടികയിലെ പണവും എടുത്ത് ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. തട്ടിപ്പ് നടത്തി ഓടാൻ ശ്രമിച്ച പപ്പു യാദവിനെ സമാജ്‌വാദി പാർട്ടിയുടെ അയോധ്യ എം.പി അവധേഷ് പ്രസാദ് കോളറിൽ പിടിച്ച് നിർത്തുകയും, "ഇയാൾക്ക് തൂക്കുകയർ നൽകണം" എന്ന് ഉറക്കെ വിളിച്ച് പറയുകയും ചെയ്തു. സംഭാവന തട്ടിപ്പിനെ പ്രതിരോധിക്കാനും ജനശ്രദ്ധ ആകർഷിക്കാനുമാണ് ഈ രംഗം പ്രതിപക്ഷം ആവിഷ്കരിച്ചത്.
അയോധ്യ രാമക്ഷേത്ര നിർമ്മാണ ഫണ്ടുമായി ബന്ധപ്പെട്ട് ഉയർന്ന അഴിമതി ആരോപണങ്ങളിൽ കേന്ദ്ര സർക്കാരിനെ പ്രതിരോധത്തിലാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പ്രതിഷേധം. ഇതുകൂടാതെ, വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക് നേരെയുണ്ടായ പൊലീസ് നടപടിയെക്കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിൽ പ്രസ്താവന നടത്തണമെന്ന ആവശ്യവും പ്രതിപക്ഷം ശക്തമാക്കിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates