മോസ്ക്കോ: ഈസ്റ്റർ ദിനത്തിൽ യുക്രൈനിൽ വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ. ഇന്ന് മുതൽ നാളെ അർധ രാത്രി വരെയാണ് വെടിനിർത്തൽ. ഇതുസംബന്ധിച്ചു റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ സൈന്യത്തിനു നിർദ്ദേശം നൽകിയതായി രാജ്യാന്തര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
റഷ്യൻ പ്രാദേശിക സമയം ഇന്ന് വൈകീട്ട് 6 മുതൽ വെടി നിർത്തൽ പ്രാബല്യത്തിൽ വരും. തിങ്കളാഴ്ച പുലർച്ചെ വരെയാണ് വെടിനിർത്തൽ. എന്നാൽ ഇതു സംബന്ധിച്ച് യുക്രൈൻ പ്രതികരണമൊന്നും നടത്തിയിട്ടില്ല.
മനുഷ്യത്വപരമായ പരിഗണനകളുടെ അടിസ്ഥാനത്തിലാണ് വെടി നിർത്തൽ പ്രഖ്യാപിക്കുന്നതെന്നു പുടിൻ വ്യക്തമാക്കി. യുക്രൈനും ഈ മാതൃക പിന്തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പുടിൻ പ്രതികരിച്ചു. ശത്രുവിന്റെ ഭാഗത്തു നിന്നു പ്രകോപനമുണ്ടായാൽ പ്രതിരോധിക്കുമെന്ന മുന്നറിയിപ്പും പുടിൻ നൽകിയതായി റിപ്പോർട്ടുകളുണ്ട്.
അതിനിടെ ഇക്കഴിഞ്ഞ ഞായറാഴ്ച രാവിലെ വടക്കന്‍ യുക്രൈനിലെ സുമിയില്‍ റഷ്യ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിൽ 83 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും യുക്രൈന്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
ആക്രമണത്തിനെതിരെ അന്താരാഷ്ട്ര തലത്തില്‍ കടുത്ത പ്രതികരണം ഉണ്ടാവണമെന്ന് യുക്രൈന്‍ പ്രധാനമന്ത്രി വ്‌ളാദിമിര്‍ സെലന്‍സ്‌കി ആവശ്യപ്പെട്ടു. ഈ വര്‍ഷം യുക്രൈനില്‍ നടന്നതില്‍ ഏറ്റവും മാരകമായ ആക്രമണമായിരുന്നു ദിവസങ്ങൾക്കു മുൻപ് അരങ്ങേറിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates