ന്യൂഡല്‍ഹി: ബംഗ്ലാദേശില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ അനിശ്ചിതത്വവും ക്രമസമാധാന തകര്‍ച്ചയും രാജ്യത്തെ മറ്റൊരു പാകിസ്ഥാന്‍ ആക്കി മാറ്റാന്‍ ഇടയാക്കുമെന്ന് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ മകനും ഭരണ ഉപദേഷ്ടാവുമായിരുന്ന സജീബ് വസേദ് ജോയ്. രാജ്യത്ത് തീവ്രവാദികളും മതമൗലികവാദികളും പിടിമുറുക്കാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
രാജ്യത്ത് നിലനില്‍ക്കുന്ന അരാജകത്വം തുടരുകയാണെങ്കില്‍ മേഖലയിലെ സുരക്ഷയെ തന്നെ അത് ദോഷകരമായി ബാധിക്കും. ജനാധിപത്യപരമായ ഭരണസംവിധാനവും ക്രമസമാധാനവും അടിയന്തരമായി പുനഃസ്ഥാപിച്ചില്ലെങ്കില്‍ ബംഗ്ലാദേശ് കടുത്ത പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ന്യൂനപക്ഷങ്ങള്‍ക്കും രാഷ്ട്രീയ എതിരാളികള്‍ക്കും എതിരെ നടക്കുന്ന അതിക്രമങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച സജീബ് വസേദ്, അവാമി ലീഗ് പാര്‍ട്ടിയില്ലാതെ രാജ്യത്ത് സുസ്ഥിരമായ ഒരു ഭരണം സാധ്യമല്ലെന്നും വ്യക്തമാക്കി.
'ഇന്ത്യ ഏറ്റവും കൂടുതല്‍ ആശങ്കപ്പെടേണ്ട കാര്യം, അവരുടെ കിഴക്കന്‍ അതിര്‍ത്തിയില്‍ ബംഗ്ലാദേശ് മറ്റൊരു പാകിസ്ഥാനായി മാറുന്നു എന്നതാണ്. തീവ്രവാദികളെ അടിച്ചമര്‍ത്താന്‍ ഷെയ്ഖ് ഹസീന സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെല്ലാം നിലവിലെ ഭരണകൂടം ഇല്ലാതാക്കി. മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള താല്‍ക്കാലിക ഭരണകൂടത്തിനു കീഴില്‍ ബംഗ്ലാദേശ് സമ്പദ്വ്യവസ്ഥ പൂര്‍ണമായി തകര്‍ന്നു. ബംഗ്ലാദേശ് നിയമവാഴ്ചയില്ലാത്ത രാജ്യമായി മാറുകയാണ്. 2024 ഓഗസ്റ്റ് 5ന് ശേഷമുള്ള രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് നിയമപരമായ പരിരക്ഷ നല്‍കുകയാണ് നിലവിലെ സര്‍ക്കാര്‍ ചെയ്യുന്നത്.
ധാക്കയില്‍ ഭരണം മാറിയതുമുതല്‍ പാകിസ്ഥാനുമായുള്ള നയതന്ത്ര-രാഷ്ട്രീയ ബന്ധങ്ങള്‍ പുനഃസ്ഥാപിക്കപ്പെടുകയാണ്. ശിക്ഷിക്കപ്പെട്ട തീവ്രവാദികളെ ജയിലില്‍ നിന്ന് തുറന്നുവിട്ടു. ഇത് മേഖലയിലെ ക്രമസമാധാനത്തെയും സുരക്ഷയെയും സാരമായി ബാധിക്കും. 2024 ജൂലൈ-ഓഗസ്റ്റ് മാസങ്ങളിലെ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന മരണസംഖ്യകളില്‍ വലിയ വൈരുദ്ധ്യങ്ങളുണ്ട്. ഐക്യരാഷ്ട്രസഭ പുറത്തുവിട്ട കണക്കുകളും സര്‍ക്കാര്‍ കണക്കുകളും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചുവരികയാണ്. അവാമി ലീഗിനെ ഒഴിവാക്കിക്കൊണ്ട് ബംഗ്ലാദേശില്‍ ജനാധിപത്യമോ സുസ്ഥിര ഭരണമോ സാധ്യമല്ല' -സജീബ് വസേദ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates