ഫ്ലോറിഡ: ബഹിരാകാശ യാത്രികരായ സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും തിരിച്ചുകൊണ്ടുവരാനുള്ള നാസയും സ്‌പേസ് എക്‌സും ചേർന്നു നടത്തിയ ക്രൂ 10 വിക്ഷേപണം വിജയകരം. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് ഫാൽക്കൺ 9 റോക്കറ്റിലാണ് സ്പേസ് എക്സ് ക്രൂ 10 വിക്ഷേപിച്ചത്. നാല് ബഹിരാകാശ സഞ്ചാരികളുമായി ഇന്നലെ വൈകുന്നേരം 7:03 ന് (ഇന്ത്യൻ സമയം ശനിയാഴ്ച പുലർച്ചെ 4:30) ആണ് പേടകം പുറപ്പെട്ടത്. നാളെ രാവിലെ 9 മണിക്ക് ക്രൂ 10 അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഡോക്ക് ചെയ്യും.
നാസയിലെ ആനി മക്ലെയിൻ, നിക്കോൾ അയേഴ്സ്, ജാപ്പനീസ് ബഹിരാകാശ ഏജൻസിയായ ജാക്സയിലെ തകുയ ഒനിഷി, റോസ്കോസ്മോസിന്റെ കിറിൽ പെസ്കോവ് എന്നിവരാണ് സംഘത്തിലുള്ളത്. സുനിത വില്യംസ് ഉള്‍പ്പെടെയുള്ളവർ മാർച്ച് 19ന് ഭൂമിയിലേക്ക് മടങ്ങും. പുതിയ സഞ്ചാരികളെ സുനിത വില്യംസും സംഘവും സ്വീകരിക്കും.
മാർച്ച് 12 ന് ഫ്ലോറിഡയിൽ നിന്ന് ക്രൂ10 ദൗത്യം നടത്താൻ സ്‌പേസ് എക്‌സും നാസയും പദ്ധതിയിട്ടിരുന്നു. എന്നാൽ അവസാന നിമിഷം റോക്കറ്റിൽ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് ദൗത്യം നീട്ടി വയ്ക്കുകയായിരുന്നു. 9 മാസമായി രാജ്യാന്തര ബഹിരാകാശ സ്റ്റേഷനിൽ (ഐഎസ്എസ്) കുടുങ്ങിക്കിടക്കുകയാണ് സുനിതയും ബുച്ചും.
നാസയും ഇലോൺ മസ്കിന്റെ സ്പേസ് എക്സും ചേര്‍ന്നുള്ള ദൗത്യമാണ് ക്രൂ10. കഴിഞ്ഞ ജൂൺ അഞ്ചിനായിരുന്നു ബോയിങ് സ്റ്റാർലൈനർ പേടകത്തിൽ സുനിത വില്യംസും, ബുച്ച് വിൽമോറും ബഹിരാകാശ നിലയത്തിലെത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates