ലണ്ടൻ: ബ്രിട്ടനിൽ കോവിഡ് മൂന്നാം തരംഗത്തിന് തുടക്കമായിട്ടുണ്ടാകാമെന്ന് സർക്കാരിന് മുന്നറിയിപ്പ് നൽകി ബോറിസ് ജോൺസൺ സർക്കാരിന്റെ ശാസ്ത്ര ഉപദേഷ്ടാവ്. ജൂൺ 21-ന് ബ്രിട്ടനിലെ എല്ലാ ലോക്ക്ഡൗൺ നിയന്ത്രണങ്ങളും അവസാനിപ്പിക്കാൻ സർക്കാർ ഒരുങ്ങുന്നതിനിടെയാണ് മുന്നറിയിപ്പുമായി ഉപദേഷ്ടാവ് രംഗത്തെത്തിയതെന്ന് ബിബിസി അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയ കോവിഡിന്റെ ബി.1.617.2 വകഭേദം രാജ്യത്ത് ക്രമാതീതമായ വ്യാപനത്തിന് കാരണമായതായി ശാസ്ത്രജ്ഞർ പറഞ്ഞതായും റിപ്പോർട്ടുകളിലുണ്ട്. ജൂൺ 21-ന് കോവിഡ് നിയന്ത്രണങ്ങൾ നീക്കം ചെയ്യാനുള്ള തീരുമാനം നീട്ടിവെക്കണമെന്ന് സർക്കാരിനോട് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി പ്രൊഫസറായ രവി ഗുപ്ത നിർദേശിച്ചു.
കഴിഞ്ഞ അഞ്ച് ദിവസമായി യുകെയിൽ പ്രതിദിനം മൂവായിരത്തിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഏപ്രിൽ 12-ന് ശേഷമാണ് കേസുകളിൽ വർധനവ് വന്നു തുടങ്ങിയത്. പുതിയ കേസുകളിലെ കണക്കനുസരിച്ച് 75 ശതമാനവും ഇന്ത്യയിൽ കണ്ടുവന്ന വകഭേദമാണെന്ന് രവി ഗുപ്ത പറയുന്നു.
യുകെ ജനസംഖ്യയുടെ നല്ലൊരു ഭാഗം പ്രതിരോധ കുത്തിവെയ്പ്പ് എടുത്തതിനാൽ മൂന്നാം തരംഗം രൂക്ഷിതമാകാൻ മുമ്പുള്ള തരംഗങ്ങളേക്കാൾ സമയമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അൺലോക്ക് നടപടികൾ ആരംഭിക്കുന്നതിന് മുമ്പ് കൂടുതൽ ബുദ്ധിപരമായ നീക്കങ്ങൾ നടത്തേണ്ടതുണ്ടെന്നും രവി ഗുപ്ത ഓർമിപ്പിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates