വാഷിങ്ടന്‍: റഷ്യയില്‍ നിന്ന് ക്രൂഡ് ഓയിലും പ്രകൃതിവാതകവും വാങ്ങുന്ന രാജ്യങ്ങള്‍ക്ക് മേല്‍ കര്‍ശന ഉപരോധവും 100 ശതമാനം വരെ തീരുവയും ചുമത്താന്‍ ലക്ഷ്യമിട്ടുള്ള പുതിയ ഉപരോധ ബില്ലിന് കഴിഞ്ഞ ദിവസമാണ് യുഎസ് കോണ്‍ഗ്രസ് അംഗീകാരം നല്‍കിയത്. ഇന്ത്യയും ചൈനയും ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ ലക്ഷ്യമിട്ടാണ് ഈ നീക്കം. എന്നാല്‍, സ്വന്തം രാജ്യത്തിന്റെ ആണവ ഇന്ധന ആവശ്യങ്ങള്‍ വരുമ്പോള്‍ അമേരിക്ക ഈ നിലപാടില്‍ കരണംമറിയുകയാണ്. റഷ്യയില്‍ നിന്നുള്ള യുറേനിയം ഇറക്കുമതിക്കും സിവിലിയന്‍ ആണവ സഹകരണങ്ങള്‍ക്കും ബില്ലില്‍ പ്രത്യേക ഇളവുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്‌സ് പാസാക്കിയ 'ലിന്‍ഡ്‌സെ ഒ. ഗ്രഹാം സാങ്ഷനിങ് റഷ്യ ആന്‍ഡ് ഇറാന്‍ ആക്റ്റ്' പ്രകാരം, റഷ്യന്‍ എണ്ണയോ വാതകമോ വാങ്ങുന്നത് തുടരുന്നതോ, ഉപരോധം മറികടക്കാന്‍ റഷ്യയെ സഹായിക്കുന്നതോ ആയ രാജ്യങ്ങളുടെ ഉല്‍പന്നങ്ങള്‍ക്ക് മേല്‍ 100 ശതമാനം വരെ തീരുവ ചുമത്താന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് അധികാരം ലഭിക്കും. എന്നാല്‍ ഇതിനുള്ളില്‍ത്തന്നെ ആണവ ഇന്ധനവുമായി ബന്ധപ്പെട്ട് ഇളവുകളും കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.
റഷ്യന്‍ സ്റ്റേറ്റ് അറ്റോമിക് എനര്‍ജി കോര്‍പ്പറേഷനായ റോസാറ്റം ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ നിന്നുള്ള യുറേനിയം ഇറക്കുമതി നിയന്ത്രിക്കാന്‍ പ്രസിഡന്റിനോട് ഈ ബില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. അതേസമയം, യുഎസ്-റഷ്യ സിവിലിയന്‍ ആണവ സഹകരണ കരാറുകളുടെ കീഴിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കും, ആണവ റിയാക്ടറുകള്‍ക്ക് ആവശ്യമായ ചില പ്രത്യേക തരം യുറേനിയം ഇറക്കുമതിക്കും ഈ ഉപരോധങ്ങള്‍ ബാധകമല്ലെന്നും ബില്ലിലെ മറ്റൊരു വകുപ്പില്‍ വ്യക്തമാക്കുന്നു.
അമേരിക്കയുടെ ദീര്‍ഘകാലമായുള്ള ആണവ ആശ്രിതത്വത്തിന്റെ യാഥാര്‍ത്ഥ്യമാണ് ഈ ഇളവുകള്‍ വ്യക്തമാക്കുന്നത്. യുഎസ് മറ്റ് സാമ്പത്തിക കാര്യങ്ങളില്‍ റഷ്യയെ ഒഴിവാക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും, യുറേനിയം സമ്പുഷ്ടീകരണത്തില്‍ റഷ്യയാണ് ഇപ്പോഴും പ്രമുഖര്‍. 2025ല്‍ അമേരിക്കന്‍ സിവിലിയന്‍ ആണവ നിലയങ്ങള്‍ക്ക് ആവശ്യമായ ഇന്ധന സേവനങ്ങളില്‍ 26 ശതമാനത്തോളം നല്‍കിയത് റഷ്യയായിരുന്നു. റഷ്യയെ പൂര്‍ണമായി ഒഴിവാക്കാനായി 2024 മെയ് മാസത്തില്‍ അമേരിക്ക റഷ്യന്‍ യുറേനിയം ഇറക്കുമതി നിരോധിച്ചിരുന്നുവെങ്കിലും, 2028 ജനുവരി 1 വരെ കമ്പനികള്‍ക്ക് പ്രത്യേക ഇളവുകള്‍ തേടാന്‍ അനുവാദം നല്‍കിയിരുന്നു. കൂടാതെ ആഭ്യന്തര ആണവ ഇന്ധന വിതരണ ശൃംഖല ശക്തിപ്പെടുത്താന്‍ 272 കോടി ഡോളറിന്റെ ധനസഹായവും പ്രഖ്യാപിച്ചിരുന്നു.
റഷ്യന്‍ ഉദ്യോഗസ്ഥര്‍, ധനകാര്യ സ്ഥാപനങ്ങള്‍, ഊര്‍ജ്ജ മേഖല എന്നിവരെ ലക്ഷ്യമിട്ടുള്ള കര്‍ശന നടപടികള്‍ക്കൊപ്പമാണ് ഈ ആണവ ഇളവുകളും ഉള്‍പ്പെടുത്തിയിരിക്കുന്നത്. യുക്രെയ്ന്‍ യുദ്ധത്തില്‍ റഷ്യയെ സഹായിക്കുന്ന പ്രമുഖ എണ്ണ-വാതക ഉപഭോക്താക്കളെ ഉത്തരവാദികളാക്കുകയാണ് ബില്ലിന്റെ ലക്ഷ്യമെന്ന് സെനറ്റ് ഫോറിന്‍ റിലേഷന്‍സ് കമ്മിറ്റി വ്യക്തമാക്കി. ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്‌സ് 262നെതിരെ 159 വോട്ടുകള്‍ക്കാണ് ബില്‍ പാസാക്കിയത്. സെനറ്റ് നേരത്തെ ഇത് അംഗീകരിച്ചിരുന്നു. ബില്‍ ഇനി ഒപ്പിടുന്നതിനായി പ്രസിഡന്റ് ട്രംപിന്റെ പക്കലേക്ക് എത്തും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates