വാഷിങ്ടൺ : ഇറാനുമായുള്ള വെടിനിർത്തൽ കരാർ അനിശ്ചിതകാലത്തേക്കു നീട്ടാനുള്ള അമേരിക്കയുടെ നീക്കം ലക്ഷ്യമിടുന്നത് ഇറാന്റെ സമ്പദ്‌വ്യവസ്ഥയെ എന്ന് റിപ്പോർട്ടുകൾ. വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും ഇറാന്റെ തുറമുഖങ്ങളിൽ ഉപരോധം തുടരുന്നത് എണ്ണ ഉൽപാദനത്തെ തകർക്കാനുള്ള ഉദ്ദേശത്തോടെയാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഇറാനെതിരെ അമേരിക്കൻ ഭരണകൂടം സ്വീകരിച്ചിരിക്കുന്നത് സാമ്പത്തിക യുദ്ധമുറകളാണെന്നാണ് നയതന്ത്രവിദഗ്ധരുടെ അഭിപ്രായം. ഇറാനിൽ എണ്ണ സൂക്ഷിക്കുന്നതിനായുള്ള സൗകര്യങ്ങൾ കുറവായതിനാൽ തന്നെ എണ്ണക്കിണറുകൾ വൈകാതെ അടച്ചിടേണ്ട സാഹചര്യമുണ്ടാകുമെന്നും അത് എണ്ണപ്പാടങ്ങളിലെ നിർമാണത്തെ താറുമാറാക്കുമെന്നുമാണ് അമേരിക്ക കണക്കുകൂട്ടുന്നത്. സൈനിക നീക്കത്തിനുപരിയായി ഇറാനിലെ രാഷ്ട്രീയ കാലാവസ്ഥ മുതലെടുത്ത് നയതന്ത്രപരമായി അവരെ ദുർബലപ്പെടുത്താനും അമേരിക്ക പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ പറയുന്നു.
നിലവിൽ ട്രംപിന്റെ 'ഓപ്പറേഷൻ എപിക് ഫ്യൂറി' നോട്ടമിട്ടിരിക്കുന്നത് ഖാർഗ് ദ്വീപിലെ ഇറാന്റെ വിപുലമായ എണ്ണക്കിണറുകളെയാണ്. ഏപ്രിൽ 26ഓടെ ഖാർഗിലെ എണ്ണ സംഭരണികൾ നിറയുമെന്നാണ് അമേരിക്കയുടെ കണക്കുകൂട്ടൽ. ഇതോടെ ഉൽപാദിപ്പിച്ച എണ്ണ സംഭരിക്കാൻ ഇറാന് ഇടമില്ലാതെ വരും. മറ്റാർക്കും വിറ്റഴിക്കാനാവില്ലെന്ന താത്കാലിക പ്രതിസന്ധിയേക്കാൾ ദീർഘകാല പ്രത്യാഘാതവും ഇതുണ്ടാക്കും.
എണ്ണക്കിണറുകൾ അടച്ചിടുന്നത് എളുപ്പമല്ല. കാലപ്പഴക്കമുള്ള എണ്ണപ്പാടങ്ങളാണ് ഇറാനിലുള്ളത് എന്നതുകൊണ്ടുതന്നെ ഉല്പാദനത്തിൽ തടസ്സമുണ്ടാകുന്നത് വലിയ നാശനഷ്ടങ്ങളുണ്ടാക്കുമെന്ന് വിദഗ്ധർ ഇതിനകം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിർമാണം നിലക്കുമ്പോൾ റിസർവോയറിൽ മർദ്ദം കുറയുകയും വെള്ളം അകത്തേക്ക് പ്രവേശിച്ച് ഭൂമിക്കടിയിലെ പാറകളെ നശിപ്പിക്കുകയും ചെയ്യും.
പ്ലാന്റുകളിലെ കുഴലുകൾക്കുള്ളിൽ ചലനമില്ലാതായാൽ പശപശപ്പ് സ്വഭാവമുള്ള ഇറാന്റെ ക്രൂഡോയിൽ ആ കുഴലുകൾക്കുള്ളിൽ കട്ടപിടിച്ച് ബ്ലോക്കുകൾ സൃഷ്ടിക്കും. അതുകൊണ്ട് ഒരിക്കൽ നിർമാണം നിർത്തിവെക്കുന്ന എണ്ണപ്പാടങ്ങൾ വീണ്ടും പ്രവർത്തനക്ഷമമാക്കുക എന്നത് വർഷങ്ങൾ വേണ്ടിവരുന്ന ചെലവേറിയ പ്രക്രിയയാകും.
ഈ ചെലവുകൾക്ക് പുറമെ, പുനരാരംഭിക്കുന്ന എണ്ണപ്പാടങ്ങളിൽനിന്നും നിലവിലെ അളവിൽ എണ്ണ ലഭിക്കാൻ സാധ്യതയില്ലെന്നാണ് വിദഗ്ദർ അറിയിക്കുന്നത്. നിർമ്മാണം നിലച്ചാൽ 3 മുതൽ 5 ലക്ഷം ബാരൽ വരെ എണ്ണ നഷ്ടമായേക്കും. അതായത്, പ്രതിവർഷം 75,000 കോടി മുതൽ 1.25 ലക്ഷം കോടി രൂപ വരെയാകും ഇറാന്റെ നഷ്ടം. നിർമാണത്തിലെ പ്രതിസന്ധി മറ്റ് ആശ്രിതരാജ്യങ്ങളെയും പ്രതിസന്ധിയിലാക്കിയേക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates