ഹൂസ്റ്റൺ: ഇന്ത്യൻ വംശജനായ ശിശുരോഗ വിദഗ്ധൻ വനിതാ ഡോക്ടറെ വെടിവെച്ചു കൊന്ന ശേഷം സ്വയം വെടിവെച്ച് മരിച്ചു. അമേരിക്കയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. ടെക്‌സാസിന്റെ തലസ്ഥാനമായ ഹൂസ്റ്റണിൽ വച്ച് കാതറിൻ ഡോഡ്സൺ എന്ന ശിശുരോഗ വിദഗ്ദ്ധയെ 43 കാരനായ ഭരത് നാരുമാഞ്ചി എന്ന ഇന്ത്യൻ വംശജനാണ് വെടിവച്ചു കൊന്നത്. ഇയാൾക്ക് അടുത്തിടെ അർബുദം സ്ഥിരീകരിച്ചിരുന്നു.
ചിൽഡ്രൻസ് മെഡിക്കൽ ഗ്രൂപ്പി (സിഎംജി)ന്റെ ഓഫീസിലേക്ക് തോക്കുമായി എത്തിയ ഇയാൾ കെട്ടിടത്തിനുള്ളിലുള്ളവരെ ബന്ദികളാക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. തുടക്കത്തിൽ ഇയാൾ നിരവധി പേരെ ബന്ദികളാക്കിയിരുന്നു. എന്നാൽ ചിലരെ രക്ഷപെടാൻ അനുവദിച്ച ഇയാൾ കാതറിൻ ഡോഡ്സണെ മോചിപ്പിച്ചിരുന്നില്ല.
തുടർന്ന് ഇയാളെ അനുനയിപ്പിക്കാൻ പോലീസ് ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം കെട്ടിടത്തിനകത്ത് പ്രവേശിച്ച സുരക്ഷാ ഉദ്യോഗസ്ഥർ ഇരുവരേയും വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഡോഡ്സണെ വെടിവെച്ച ശേഷം ഭരത് സ്വയം വെടിവെച്ച് മരിച്ചതായാണ് പൊലീസ് നിഗമനം.
ഒരാഴ്ച മുമ്പ് ഭരത് സിഎംജി ഓഫീസ് സന്ദർശിക്കുകയും സന്നദ്ധ പ്രവർത്തനത്തിന് അപേക്ഷിക്കുകയും ചെയ്തിരുന്നു. ഇതിന് പുറമേ, ഡോഡ്സണും നരുമാഞ്ചിയും തമ്മിലുള്ള ബന്ധം കണ്ടെത്താനോ അക്രമത്തിന് പിന്നിലെ കാരണം കണ്ടെത്താനോ പൊലീസിന് സാധിച്ചിട്ടില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates