വാഷിങ്ടൺ: തട്ടിക്കൊണ്ട് പോവുകയാണെന്ന് കരുതി ഊബർ ഡ്രൈവറെ യാത്രക്കാരി വെടിവെച്ചു കൊന്നു. യുഎസിലെ ടെക്‌സസിലാണ് സംഭവം. 48കാരിയായ ഫോബെ കോപാസാണ് ഊബർ ഡ്രൈവർ ഡാനിയേൽ പിയാഡ്ര ഗാർഷ്യയ്‌ക്ക് നേരെ നിറയൊഴിച്ചത്. സംഭവത്തിൽ യുവതിക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തു.
ആൺസുഹൃത്തിനെ കാണാനാണ് കെന്റക്കി സ്വദേശിയായ യുവതി ടെക്‌സസിലെത്തിയത്. എന്നാൽ മെക്‌സിക്കോയിലേക്കുള്ള ട്രാഫിക് ചിഹ്നം കണ്ടപ്പോൾ യുവതി പരിഭ്രാന്തയായി. തന്നെ തട്ടിക്കൊണ്ട് പോവുകയാണെന്ന് കരുതി യുവതി ബാഗിൽ കരുതിയിരുന്ന തോക്ക് ഉപയോഗിച്ച് ഡ്രൈവറുടെ തലയ്ക്ക് പിറകിൽ വെടി വെക്കുകയായിരുന്നു. തുടർന്ന് കാർ അപകടത്തിൽ പെട്ടു.
ഗുരുതരമായി പരിക്കേറ്റ ഡാനിയേൽ ചികിത്സക്കിടെ മരിച്ചു. അന്വേഷണത്തിൽ യുവതിയെ തട്ടികൊണ്ട് പോകാൻ ശ്രമം നടന്നിട്ടില്ലെന്ന് തെളിഞ്ഞു. ഊബർ ആപ്പിൽ കാണിച്ച വഴി പോവുക മാത്രമാണ് ഡാനിയേൽ ചെയ്‌തത്. സംഭവത്തിൽ ഊബർ ഖേദം രേഖപ്പെടുത്തി. ഇത്തരം അതിക്രമങ്ങൾ അനുവദിക്കില്ലെന്നും അക്രമികളായ യാത്രക്കാരെ വിലക്കണമെന്നും കമ്പനി വ്യക്തമാക്കി. സംഭവത്തിൽ ഊബർ ഡ്രൈവറുടെ കുടുംബത്തിന് 1.5 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകണമെന്ന് പൊലീസ് അറിയിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates