ഹൂസ്റ്റണ്‍: പാകിസ്ഥാനില്‍ നിന്ന് സ്വാതന്ത്ര്യം വേണമെന്ന ആവശ്യവുമായി ബലൂച്, സിന്ധ്, പഷ്‌തോ മേഖലയില്‍ നിന്നുള്ളവര്‍. ഇന്ത്യയും അമേരിക്കയും ഇതിനായി സഹായിക്കണമെന്നും ആവശ്യവും അവര്‍ മുന്നോട്ടു വയ്ക്കുന്നു. ഹൂസ്റ്റണില്‍ നടക്കാന്‍ പോകുന്ന ഹൗഡി മോദി പരിപാടിക്കിടെ നരേന്ദ്ര മോദി, ഡൊണാൾഡ് ട്രംപ് എന്നിവരോട് സഹായമഭ്യര്‍ഥിക്കാനും മേഖലയില്‍ നിന്നുള്ളവര്‍ ശ്രമിക്കുമെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
പാകിസ്ഥാനില്‍ നിന്ന് സ്വാതന്ത്ര്യം വേണമെന്ന് നിരന്തരം ആവശ്യം ഉന്നയിക്കുന്നവരാണ് ബലൂചിസ്താന്‍, സിന്ധ്, പഷ്‌തോ പ്രവിശ്യകളില്‍ ഉള്ളവര്‍. മോദിയും ട്രംപും ഒന്നിക്കുന്ന എന്‍ആര്‍ജി സ്‌റ്റേഡിയത്തില്‍ എത്തി ബലൂച്, സിന്ധ്, പഷ്‌തോ മേഖലയില്‍ നിന്നുള്ള അമേരിക്കയിലെ പ്രതിഷേധക്കാര്‍ ഇരു രാഷ്ട്ര നേതാക്കളെയും കാണുമെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
ഹൗഡി മോദി പരിപാടി നടക്കുന്ന ഹൂസ്റ്റണില്‍ ഇവര്‍ എത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. 1971ലെ ബംഗ്ലാദേശ് വിമോചന പ്രക്ഷോഭത്തിന് ഇന്ത്യ പിന്തുണ നല്‍കിയതു പോലെ തങ്ങളുടെ സ്വാതന്ത്ര്യ സമരങ്ങള്‍ക്ക് ഇന്ത്യയുടെയും അമേരിക്കയുടെയും ഭാഗത്തു നിന്ന് സഹായമുണ്ടാകണമെന്നതാണ് തങ്ങളുടെ ആവശ്യമെന്ന് ബലൂച് നാഷണല്‍ മൂവ്‌മെന്റ് നേതാവ് നബി ബക്ഷാ ബലൂച് പറഞ്ഞു. തങ്ങള്‍ക്കെതിരെ പാകിസ്ഥാന്റെ ഭാഗത്തു നിന്ന് വലിയ മനുഷ്യാവകാശ ധ്വംസനങ്ങളാണ് നടക്കുന്നതെന്ന് പ്രതിഷേധക്കാര്‍ പറയുന്നു.
അഫ്ഗാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന പാക് പ്രവിശ്യയായ ഖൈബര്‍ പക്തൂണ്‍ഖ്വയിലുള്ള ഗോത്ര വിഭാഗമാണ് പഷ്തൂണ്‍ വിഭാഗക്കാര്‍. ഇവരും പാക് ഭരണകൂടത്തില്‍ നിന്നും സൈന്യത്തില്‍ നിന്നും നിരന്തരം പീഡനങ്ങളും അവഗണനയും നേരിടുന്നുണ്ട്. ഈ മൂന്ന് വിഭാഗങ്ങളും സ്വാതന്ത്ര്യമെന്ന ആവശ്യത്തിന് പിന്തുണയുമായി ഇരു നേതാക്കളെയും കാണാനെത്തുന്നതില്‍ വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates