ചുവന്ന പൂവിനെ
ചവിട്ടിമെതിക്കാൻ
കാലു തരിക്കുന്ന കുട്ടീ,
കാടു കരിയാത്ത രഹസ്യം
നീയറിയുന്നില്ല.
തേനീച്ചക്കൂട്ടത്തെ
തീയിട്ടുകൊന്ന്
തേൻ നുണയാൻ
നിന്നെ പഠിപ്പിച്ച
മാർഗദർശിയുടെ
കണ്ണിലിന്ന്
റാണിയീച്ച കൊത്തും തീർച്ച.
തെറ്റാലിയിൽനിന്നും
തെറിച്ചയുരുളൻ
കല്ലിനാൽ
കണ്ണുടഞ്ഞ
തത്തയൊരു പ്രതീകം.
അതുകാണാൻ
പറന്നുവരുമവരിലൊന്നിനെ
ഒറയേറിനാൽ
കൊന്നു നീ
മണ്ണിൽക്കിടത്തി.
കൂടെയുള്ളവർ
പതർച്ചയാൽ
പറന്ന് പകക്കുമ്പോൾ
പച്ചനിറം വരച്ചു
പോകുമവർക്കുനേരെ
തോക്കു ചൂണ്ടുന്നു
നിന്റെ ചേട്ടനാം വേട്ടക്കാരൻ.
കളിസ്ഥലം
കമനീയമാക്കാൻ
കതിരുപൊട്ടും
തളിരിനെ
നുള്ളിയെറിയുന്ന
നിന്റെ വഴികളിൽ
മറഞ്ഞിരിക്കുന്നു
കാരമുള്ളുകൾ.
അതൊന്നെടുത്തു തരാൻ
ആരുമില്ലാതെ നീ
തരിച്ചുനിൽക്കും നിമിഷത്തിൽ
പറന്നുപോകുമൊരു
വൻ പരുന്ത്.
പേടിച്ചു പനിയാൽ
വീട്ടിൽ വരുമ്പോൾ
മരുന്നുമാശ്ലേഷവുമില്ലാതെ
തകർന്നു
തറയിൽ കിടക്കുമ്പോൾ
വെളിയിൽ,
നിന്റെ കണ്ണിലകപ്പെടും
തഴച്ചു നിറയുന്ന
നിറക്കൂടുകൾ.
നീ കേൾക്കും,
തുളുമ്പിപ്പടരുന്ന കാടിന്നപാര
ശബ്ദമിശ്രിത താളങ്ങൾ.
ഉണരുമ്പോൾ
നിന്റെ ചുറ്റും പറക്കും
പകയില്ലാത്ത തേനീച്ചകൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates