ദുഷ്ഫലമാവുന്നെന്തേ പെരുമഴ പഴയൊരു
വേദഗ്രന്ഥംപോലെ?
വിളയേറ്റേണ്ടത്
കൊലയേറ്റുന്നു?
വെളിവാകേണ്ടവ
ഒളിവാക്കുന്നു?
പൊരുളായ് കണ്ടത്,
ഫലമായ് കാത്തത്,
സമത്വം, സുകൃതം എന്ന് നിനച്ചത്,
മുക്തിയിതേയെന്ന് ഭജിച്ചെൻ
ഇലകൾ നമിച്ചു വരിച്ച മഴ; സർവം
പാതകമായ് സാത്താനായ് ഗാസയിൽ
ഉക്രേനിൽ പ്രത്യാശയിൽ
ഇങ്ങനെയങ്ങനെയെങ്ങനെയും
ദുഷ്‌ഫലമാവുന്നെന്തേ പെരുമഴ
മൃതിമഴയായ്?
പ്രളയം വേരാലറിയും കുന്നിലെ
ഹരിതം ഭയഭരിതം.
നാളെകൾ കാണും ജ്ഞാനീ-
മുഖമോ മ്ലാനമയം.
ഭൂതപസ്സെത്ര കഴിഞ്ഞിട്ടും
പിറുപിറു മുരളും കാറ്റിൻ
ജപമോ ശാപസ്വരം.
മരുവിൽച്ചിതറും വർഷമതക്കാർ
നമ്മുടെയോർമകൾ;
കത്തിപ്പടരും ഹിംസമതക്കാർ
നമ്മുടെ ബോധങ്ങൾ;
ദുഷ്‌ഫലമാവാതെങ്ങനെ പെരുമഴ?
ചുറ്റുന്നെന്തേ കാലിൽ?
മടിയോ ഭയമോ തെളിയാ വഴിയോ?
ഒഴിയാ മിഴിയോ തീരാ പ്രിയമോ?
മാബലി ചമയുമനീതിയെ
ആരുമെതിർക്കാ മൗനത്തിൽ
വഴി തടയുന്നത് മാരണമായ്
മാറിയ മോചക ദർശനമോ?
അണയാതുയിരിൽ നിഗൂഢം
നീറുന്നൂ ചോദ്യം:
ആരപരാധി? ഞാനോ നീയോ?
കാണാച്ചങ്ങലയേത് മനസ്സിൽ
മനസ്സല്ലാതെ? ഉലകിൽ
ഉലകല്ലാതെ?
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates