ഗോള്‍ഡ്‌കോസ്റ്റ്: നാലാം ട്വന്റി20യില്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച് പരമ്പരയില്‍ മുന്‍തൂക്കം നേടി ഇന്ത്യ. ഇന്ത്യ മുന്നോട്ടുവെച്ച 168 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്‌ട്രേലിയ 119 റണ്‍സിന് പുറത്തായി. 48 റണ്‍സിനാണ് ഇന്ത്യയുടെ വിജയം. വാഷിങ്ടണ്‍ സുന്ദറും അക്ഷര്‍ പട്ടേലും ചേര്‍ന്നാണ് ഇന്ത്യയ്ക്ക് അനായാസ വിജയം നേടി കൊടുത്തത്. വാഷിങ്ടണ്‍ സുന്ദര്‍ മൂന്ന് വിക്കറ്റ് നേടി. നിലവിൽ ഇന്ത്യ 2-1ന് മുന്നിലാണ്.
ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സെടുത്തു. 39 പന്തില്‍ 46 റണ്‍സെടുത്ത ശുഭ്മന്‍ ഗില്ലാണ് ഇന്ത്യന്‍ നിരയില്‍ ടോപ് സ്‌കോറര്‍. അഭിഷേക് ശര്‍മ (21 പന്തില്‍ 28), ശിവം ദുബെ (18 പന്തില്‍ 22), സൂര്യകുമാര്‍ യാദവ് (10 പന്തില്‍ 20), അക്ഷര്‍ പട്ടേല്‍ (11 പന്തില്‍ 21) എന്നിവരാണ് ഇന്ത്യയുടെ മറ്റു പ്രധാന സ്‌കോറര്‍മാര്‍.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കു മികച്ച തുടക്കമാണു ലഭിച്ചത്. വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും അഭിഷേക് ശര്‍മയും ചേര്‍ന്ന് ഓപ്പണിങ്ങില്‍ 56 റണ്‍സ് കൂട്ടിച്ചേര്‍ത്തു. മത്സരത്തിന്റെ ഏഴാം ഓവറില്‍ അഭിഷേക് ശര്‍മയെ സ്പിന്നര്‍ ആദം സാംപ ടിം ഡേവിഡിന്റെ കൈകളിലെത്തിച്ചു. ശിവം ദുബെയെ വണ്‍ഡൗണായി ഇറക്കി നോക്കിയ പരീക്ഷണവും വലിയ ക്ലിക്കായില്ല. ഒരു സിക്‌സും ഒരു ഫോറും ബൗണ്ടറി കടത്തിയ ദുബെ നേഥന്‍ എലിസിന്റെ പന്തില്‍ ബോള്‍ഡായി.
12.4 ഓവറിലാണ് ഇന്ത്യ 100 പിന്നിട്ടത്. നേഥന്‍ എലിസിന്റെ 15-ാം ഓവറിലെ ആദ്യ പന്തില്‍ ഗില്‍ ബോള്‍ഡായി. രണ്ടു സിക്‌സുകള്‍ പറത്തിയ സൂര്യകുമാര്‍ യാദവിന് വലിയ ഇന്നിങ്‌സ് കളിക്കാന്‍ സാധിച്ചില്ല. 10 പന്തുകള്‍ മാത്രം നേരിട്ട താരത്തെ സേവ്യര്‍ ബാര്‍ട്‌ലെറ്റിന്റെ പന്തില്‍ ടിം ഡേവിഡ് പുറത്താക്കുകയായിരുന്നു. തിലക് വര്‍മയും (അഞ്ച്), സഞ്ജുവിന്റെ പകരക്കാരനായി ടീമിലെത്തിയ ജിതേഷ് ശര്‍മയും (മൂന്ന്) അതിവേഗം മടങ്ങിയത് ഇന്ത്യന്‍ മധ്യനിരയെ പ്രതിരോധത്തിലാക്കി.
12 റണ്‍സെടുത്ത വാഷിങ്ടണ്‍ സുന്ദറിനെയും നേഥന്‍ എലിസാണു മടക്കിയത്. ഒരു സിക്‌സും ഒരു ഫോറും ബൗണ്ടറി കടത്തിയ അക്ഷര്‍ പട്ടേല്‍ 21 റണ്‍സുമായി പുറത്താകാതെനിന്നു. ഓസ്‌ട്രേലിയയ്ക്കായി നേഥന്‍ എലിസും ആദം സാംപയും മൂന്നു വിക്കറ്റുകള്‍ വീതം വീഴ്ത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates