ന്യൂഡൽഹി: അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ അരങ്ങേറിയ ഇന്ത്യ- അഫ്ഗാനിസ്ഥാൻ ടി20 പരമ്പരയിലെ ആദ്യ പോരാട്ടത്തിൽ വേറിട്ടൊരു ചരിത്ര നിമിഷത്തിന് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചു. ഇരു ടീമുകളുടേയും ദേശീയ ഗാനം ആലപിക്കുന്നതിനു മന്നോടിയായി ഇന്ത്യയുടെ ദേശീയ ഗീതമായ 'വന്ദേമാതരം' പൂർണ രൂപത്തിൽ സ്റ്റേഡിയത്തിൽ മുഴങ്ങി. ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു അന്താരാഷ്ട്ര മത്സരത്തിനു തൊട്ടുമുൻപ് ദേശീയ ഗാനത്തിന് (ജനഗണമന) മുൻപായി ദേശീയ ഗീതം ആലപിക്കുന്നത്.
ഇന്ത്യയിൽ നടക്കുന്ന എല്ലാ അന്താരാഷ്ട്ര മത്സരങ്ങളിലും അല്ലെങ്കിൽ ഒരു പരമ്പരയിലെ ആദ്യ മത്സരത്തിലും ദേശീയ ഗീതം ആലപിക്കുന്ന രീതി ബിസിസിഐ ഇനിമുതൽ നടപ്പിലാക്കുമോ എന്ന കാര്യത്തിൽ വ്യക്തത ഇല്ല. എന്നാൽ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ ദേശീയ ഗാനത്തിനു മുൻപ് വന്ദേമാതരം ആലപിക്കുന്നത് ഇതാദ്യമല്ല. ഈ വർഷം നടന്ന ഡൽഹി പ്രീമിയർ ലീഗിലെ എല്ലാ മത്സരങ്ങളിലും ഡൽഹി ആൻഡ് ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ ഇത്തരമൊരു ക്രമീകരണം ഒരുക്കിയിരുന്നു.
മത്സരത്തിലേക്ക് വന്നാൽ ആദ്യ പോരാട്ടം ഇന്ത്യ അനായാസം ജയിച്ചു കയറി. അഫ്ഗാന്‍ ഉയര്‍ത്തിയ 157 റണ്‍സ് വിജയലക്ഷ്യം 13.4 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ അനായാസം മറികടന്നു. 32 പന്തില്‍ 82 റണ്‍സ് നേടിയ അഭിഷേക് ശര്‍മയുടെ തകര്‍പ്പന്‍ ഇന്നിങ്‌സാണ് ഇന്ത്യക്ക് അനായാസ ജയം സമ്മാനിച്ചത്. 33 പന്തില്‍ നിന്ന് 42 റണ്‍സ് നേടിയ ഇഷാന്‍ കിഷനും മികച്ച ഇന്നിങ്‌സ് കാഴ്ചവെച്ചു.
മറുപടി ബാറ്റിങ്ങില്‍ ഇന്നിങ്‌സിന്റെ മൂന്നാമത്തെ ഓവറില്‍ തന്നെ 9 പന്തില്‍ 10 റണ്‍സ് നേടിയ സഞ്ജുവിനെ പുറത്താക്കി അസ്മത്തുല്ല അഫ്ഗാന് പ്രതീക്ഷ നല്‍കിയെങ്കിലും അഭിഷേകിന്റെ വെടിക്കെട്ട് ബാറ്റിങ്ങിലൂടെ ഇന്ത്യയുടെ സ്‌കോറിങ് വേഗം കൂടി. 7 സിക്‌സും 7 ഫോറുമാണ് താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്. 11മാത്തെ ഓവറില്‍ സ്‌കോര്‍ 139ല്‍ നില്‍ക്കെയാണ് അഭിഷേക് പുറത്താകുന്നത്. മുഹമ്മദ് നബിയുടെ പന്തിലാണ് താരം പുറത്താകുന്നത്. പിന്നീട് ഇഷാന്‍ കിഷനും ശ്രേയസ് അയ്യരും (8) ചേര്‍ന്നാണ് ഇന്ത്യയെ ലക്ഷ്യത്തിലെത്തിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates