നായകനെന്ന നിലയിൽ ഇന്ത്യൻ ക്രിക്കറ്റിന് എംഎസ് ധോനി നൽകിയത് മഹത്തായ സംഭാവനയാണ്. ധോനിയുടെ നായക മികവിന്റെ അടയാളങ്ങൾ തന്ത്രങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ല. ഇന്ത്യൻ ടീം, ചെന്നൈ സൂപ്പർ കിങ്സ്, പുനെ സൂപ്പർ ജയന്റ്സ് ടീമുകളുടെ നായകനായ ധോനി എല്ലാ സമയത്തും ടീമിലേക്ക് എത്തുന്ന പുതുമുഖ താരങ്ങളുടെ ആശ്രയം കൂടിയായിരുന്നു. അന്താരാഷ്ട്ര, ഫ്രാഞ്ചൈസി ക്രിക്കറ്റ് പോരാട്ടങ്ങളുടെ സമ്മർദ്ദങ്ങൾ തന്റെ കീഴിൽ കളിക്കുന്ന താരങ്ങൾക്ക് ഉണ്ടാകരുതെന്ന് ധോനിക്ക് നിർബന്ധമുണ്ടായിരുന്നു. അതിനാൽ തന്നെ ഡ്രസിങ് റൂമിൽ അദ്ദേഹം ഒരുക്കിയ ശാന്തതയും സൗഹൃദപരമായ അന്തരീഷവും സഹ താരങ്ങൾ പലപ്പോഴും ഓർത്തെടുക്കാറുണ്ട്. അദ്ദേഹം താമസിച്ചിരുന്ന ഹോട്ടൽ മുറികളുടെ വാതിലുകളും എല്ലായ്പ്പോഴും തുറന്നിരിക്കുന്നുണ്ടാകും. അവിടെയും സഹ താരങ്ങൾക്ക് സ്വാതന്ത്ര്യത്തോടെ കടന്നു ചെല്ലാൻ ധോനി അനുവാദം കൊടുത്തിട്ടുണ്ട്. ഇപ്പോൾ ഇക്കാര്യത്തെക്കുറിച്ച് സംസാരിക്കുകയാണ് മുൻ ഇന്ത്യൻ താരവും സമീപ ദിവസങ്ങളിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നു വിരമിക്കുകയും ചെയ്ത അജിൻക്യ രഹാനെ.
മത്സര പരമ്പരകൾക്കായി പോകുമ്പോൾ ധോനി ആചാരം പോലെ കൊണ്ടുനടന്ന കാര്യമായിരുന്നു അദ്ദേഹത്തിന്റെ ഹോട്ടൽ മുറി എല്ലായ്പ്പോഴും തുറന്നിടുക എന്നത്. ടീമിലെ യുവ താരങ്ങൾക്ക് മത്സരത്തിന്റെ സമ്മർദ്ദങ്ങളിൽ നിന്നു മാറി വിശ്രമിക്കാനും തമാശകൾ പറയാനും മൊബൈൽ വിഡിയോ ഗെയിമുകൾ കളിക്കാനുമായി അവിടെ ഒത്തുചേരാൻ അദ്ദേഹം അനുമതി നൽകാറുണ്ട്. ഇന്ത്യൻ ടീമിലും ചെന്നൈ, പുനെ ടീമുകളിലും ധോനിക്കൊപ്പം കളിച്ച താരമാണ് രഹാനെ. ഓവർലാപ്പ് ക്രിക്കറ്റ് എന്ന യുട്യൂബ് ചാനലിൽ സംസാരിക്കവേയാണ് ധോനിയുടെ ഈ സംസ്കാരത്തെക്കുറിച്ച് രഹാനെ പറഞ്ഞത്.
'ധോനിയുടെ മുറി ടീം അംഗങ്ങൾക്ക് എപ്പോൾ വേണമെങ്കിലും വന്നു പോകാവുന്ന സംഗമ കേന്ദ്രമാണ്. അദ്ദേഹം വളരെ ശാന്തനും എളിയമുള്ള ആളും നമ്മളെ പോലെ തികച്ചും സാധാരണക്കാരനായ ഒരു മനുഷ്യനുമാണ്. അദ്ദേഹത്തിന്റെ മുറി ആർക്കും എന്തും ചെയ്യാൻ എപ്പോഴു തുറന്നിട്ടിരിക്കുമായിരുന്നു. പലപ്പോഴും 10 മുതൽ 15 പേർ വരെ അല്ലെങ്കിൽ ടീം മുഴുവൻ അദ്ദേഹത്തിന്റെ മുറിയിലുണ്ടാകും. എന്നാൽ അദ്ദേഹം മുറിയുടെ വാതിൽ അടച്ചിട്ടിരിക്കുകയാണെന്നു കരുതുക. പിന്നെ ആർക്കും അങ്ങോട്ട് പ്രവേശനമുണ്ടായിരുന്നില്ല'- രഹാനെ പറഞ്ഞു.
കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്നു ഐപിഎൽ 2026 സീസൺ പൂർണമായും നഷ്ടമായിരുന്നു ധോനിക്ക്. കളിക്കാരനെന്ന നിലയിൽ ധോനിയുടെ ഭാവി ഇപ്പോഴും അനിശ്ചിതത്വത്തിൽ നിൽക്കുകയാണ്. 44കാരനായ ധോനി ചെന്നൈ സൂപ്പർ കിങ്സിനായി ഇത്തവണ ഒരു മത്സരം പോലും കളിച്ചില്ല. അടുത്ത സീസണിൽ അദ്ദേഹം കളിക്കുമോ എന്ന കാര്യത്തിൽ നിലവിൽ വ്യക്തതയുമില്ല.
38കാരനായ രഹാനെ ഈയടുത്ത ദിവസമാണ് വിരമിച്ചത്. ഇന്ത്യക്കായി കഴിഞ്ഞ മൂന്ന് വർഷമായി രഹാനെ കളിച്ചിട്ടില്ല. 2011നും 2023നും ഇടയിൽ ഇന്ത്യക്കായി 85 ടെസ്റ്റുകളും 90 ഏകദിനങ്ങളും 20 ടി20 മത്സരങ്ങളും കളിച്ച താരമാണ് രഹാനെ. ടീമിലെ ഏറ്റവും വിശ്വസ്തനായ ബാറ്ററായി അറിയപ്പെട്ട താരം. വിവിധ ഫോർമാറ്റുകളിൽ ഇന്ത്യ നേടിയ പല അവിസ്മരണീയ വിജയങ്ങളിലും അജിൻക്യ രഹാനെ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates