ലഖ്നൗ: ചെന്നൈ സൂപ്പർ കിങ്സിനെതിരായ ഐപിഎൽ പോരാട്ടത്തിൽ ലഖ്നൗ സൂപ്പർ ജയന്റ്സ് പേസർ ആകാശ് സിങ് വിക്കറ്റെടുത്ത ശേഷമെല്ലാം ഒരു കടലാസ് കഷ്ണം ഉയർത്തിയാണ് നേട്ടം ആഘോഷിച്ചത്. താരത്തിന്റെ ഐപിഎല്ലിലെ അരങ്ങേറ്റ മത്സരമായിരുന്നു ചെന്നൈക്കെതിരെ. മൂന്ന് നിർണായക വിക്കറ്റുകൾ വീഴ്ത്തി താരം അരങ്ങേറ്റം കളറാക്കിയാണ് ഗ്രൗണ്ട് വിട്ടത്. വിക്കറ്റ് ആഘോഷത്തിൽ താരം ഉയർത്തിയ കടലാസിലെന്താണെന്ന ആകാംക്ഷയും മത്സരത്തിനിടെ സഹ താരങ്ങളിലും മറ്റും ഉയർന്നിരുന്നു.
ചെന്നൈ സൂപ്പർ കിങ്സിന്റെ ടോപ് ഓർഡർ എറിഞ്ഞു തകർത്തത് ആകാശായിരുന്നു. മൂന്ന് തവണയും വിക്കറ്റ് നേട്ടം താരം വൻ ആഘോഷമാക്കി. കൈയിൽ കരുതിയ കടലാസിൽ ഇങ്ങനെ കുറിച്ചിരുന്നു- 'ആകാശിന് അറിയാം ടി20യിൽ എങ്ങനെ വിക്കറ്റ് വീഴ്ത്തണമെന്ന്'- ഇതാണ് കുറിപ്പിലുണ്ടായിരുന്നത്.
സഞ്ജു സാംസൺ, ഋതുരാജ് ഗെയ്ക്‌വാദ്, ഉർവിൽ പട്ടേൽ എന്നിവരെയാണ് നിലയുറപ്പിക്കാൻ സമ്മതിക്കാതെ വീഴ്ത്തി അരങ്ങേറ്റ മത്സരത്തിൽ തന്നെ ആകാശ് സിങ് വിറപ്പിച്ചത്. നാലോവറിൽ 26 റൺസ് മാത്രം വഴങ്ങിയാണ് താരം 3 വിക്കറ്റുകൾ വീഴ്ത്തിയത്. ഓരോ തവണ വിക്കറ്റെടുത്തപ്പോഴും താരം കുറിപ്പ് എടുത്തുയർത്തി ആഘോഷിച്ചു. താരം ആദ്യ വിക്കറ്റെടുത്ത് കടലാസ് ഉയർത്തി കാണിച്ചപ്പോൾ അതിൽ എന്താണ് എഴുതിയിരിക്കുന്നതെന്നു കാണാനുള്ള ആകാംക്ഷയിൽ ലഖ്നൗ ടീമിലെ വിദേശ താരങ്ങൾ കടലാസിലേക്ക് കൗതുകത്തോടെ നോക്കുന്നുണ്ടായിരുന്നു.
ചെന്നൈ സൂപ്പര്‍ കിങ്സിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്കു മേല്‍ കരിനിഴല്‍ വീഴ്ത്തിയാണ് പ്ലേ ഓഫ് ചാന്‍സ് നേരത്തെ തന്നെ അവസാനിച്ച ലഖ്നൗ സൂപ്പര്‍ ജയന്റ്സ് ജയിച്ചു കയറിയത്. നിര്‍ണായക പോരാട്ടത്തില്‍ ചെന്നൈ ലഖ്നൗവിനോട് 7 വിക്കറ്റിനു പരാജയപ്പെട്ടു. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സെടുത്തു. ലഖ്നൗ വെറും 16.4 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സെടുത്ത് വിജയം സ്വന്തമാക്കി.
38 പന്തില്‍ 7 സിക്സും 9 ഫോറും സഹിതം 90 റണ്‍സ് വാരിയ ഓപ്പണര്‍ മിച്ചല്‍ മാര്‍ഷും 17 പന്തില്‍ പുറത്താകാതെ 4 സിക്സും 1 ഫോറും സഹിതം 32 റണ്‍സ് അടിച്ചെടുത്ത നിക്കോളാസ് പൂരാനും ചെന്നൈയുടെ വിജയ പ്രതീക്ഷകള്‍ തല്ലിക്കെടുത്തി. സഹ ഓപ്പണര്‍ ജോഷ് ഇംഗ്ലിസ് 36 റണ്‍സെടുത്തു.
ഓപ്പണിങില്‍ മാര്‍ഷും ഇംഗ്ലിസും ചേര്‍ന്നു 135 റണ്‍സ് ചേര്‍ത്താണ് പിരിഞ്ഞത്. ഇതേ റണ്‍സില്‍ രണ്ടാം വിക്കറ്റും 144 റണ്‍സില്‍ മൂന്നാം വിക്കറ്റും ചെന്നൈ വീഴ്ത്തി. പിന്നീട് പൂരാനൊപ്പം 13 റണ്‍സുമായി പുറത്താകാതെ നിന്നു മുകുള്‍ ചൗധരി ലഖ്നൗ വിജയത്തില്‍ പങ്കാളിയായി. ചെന്നൈ ബാറ്റര്‍മാര്‍ റണ്‍സെടുക്കാന്‍ പതറിയ പിച്ചില്‍ ലഖ്നൗ ബാറ്റര്‍മാര്‍ കത്തിക്കയറുന്ന കാഴ്ചയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates